വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തില്‍ സംഭവിക്കുന്നത് വന്‍ പാളിച്ചകളെന്ന് ഇവിടുത്തെ കോണ്‍സള്‍റ്റന്റ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അയര്‍ലന്‍ഡ് ആശുപത്രികളില്‍ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നാണ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ഇവിടുത്തെ മോര്‍ച്ചറി സംവിധാനങ്ങളെകുറിച്ചാണ് പരാതികള്‍ ഉയരുന്നത്.
മോര്‍ച്ചറിയില്‍ നിലവില്‍ ശീതീകരണ സംവിധാങ്ങള്‍ ഉള്‍പ്പെടെ എല്ലാം താറുമാറി കിടക്കുന്നതാണ് പരാതിക്ക് അടിസ്ഥാനം. ശവശരീരങ്ങള്‍ ട്രോളിയില്‍ അഴുകി ഇല്ലാതാവുന്നു. ശവശരീരത്തില്‍ നിന്നും ശരീര ദ്രവ്യങ്ങളും മറ്റും ഒലിച്ചിറങ്ങുന്ന ഭയാനക കാഴ്ചയാണ് മോര്‍ച്ചറിയില്‍ കാണുള്ളതെന്ന് ഇവിടുത്തെ ജീവനക്കാരും പറയുന്നു. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍നിന്നും ശവശരീരങ്ങള്‍ ഏറ്റുവാങ്ങുന്ന കുടുംബങ്ങള്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത വിധം ജഡം ജീര്‍ണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആശുപത്രിയിലെ മോര്‍ച്ചറി യൂണിറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അണുബാധയേല്‍ക്കുന്ന സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍സള്‍ട്ടന്റ പാത്തോളജിസ്റ്റുകളായ ഡോ: റോബ് ലാന്‍ഡേര്‍സ്, ഡോ:നിഗം ഷാ, ഡോ :ഫെര്‍ഗസ് മേക് സീനി, ഡോ:ക്രിസ്റ്റീന്‍ ഷില്ലിംഗ് എന്നിവരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
എച്.എസ്.സി യുടെ 2014 -2018 ഡ്രാഫ്റ്റിംഗ് പ്ലാനില്‍ മുന്‍ഗണന നല്‍കിയിട്ടുള്ള വാട്ടര്‍ഫോര്‍ഡ് ആശുപത്രി വികസനം അനന്തമായി നീട്ടികൊണ്ടുപോയതാണ് ഇത്തരമൊരു ഗുരുതര പിഴവിലേക്ക് നയിച്ചതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലെറ്റര്‍ കെനി യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ഇത്തരം പാളിച്ചകള്‍ കണ്ടെത്തിയതിനാല്‍ ഇവിടുത്തെ പോസ്റ്റ് മോര്‍റ്റോം നടപടികളില്‍ നിന്നും ആരോഗ്യ ജീവനക്കാര്‍ വിട്ടു നിന്നിരുന്നു.സംഭവം പുറത്തുകുമെന്നായതോടെ എച്.എസ് .സി നയത്തില്‍ ഇടപെട്ടു പ്രശനം ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഐറിഷ് ആരോഗ്യ മേഖലക്ക് അനുവദിക്കുന്ന ബഡ്ജറ്റ് വിഹിതം വേണ്ടവിധത്തില്‍ വിനിയോഗിക്കാത്തതാണ് പ്രധാനമായും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതെന്നു ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ആവശ്യങ്ങളെ അടിസ്ഥാനമാക്കി മുന്‍ഗണന ക്രമത്തില്‍ ഐറിഷ് ആശുപത്രികളെ നവീകരിക്കുന്നതില്‍ ആരോഗ്യവകുപ്പ് കാണിക്കുന്ന അലംഭാവമാണ് ആശുപത്രി ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഡികെ