പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത ഈ മാസം 24ന് പോളിങ് ബൂത്തിലേക്ക്. നിലവിലെ ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് മത്സരത്തിനിറങ്ങുന്നത്. ഫ്രാന്‍സ് തെരഞ്ഞെടുപ്പിനും ബ്രെക്‌സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാന്‍ മെര്‍കലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാര്‍ഥി പ്രതിസന്ധിയെ തുടര്‍ന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) സ്ഥാനാര്‍ഥിയായ മെര്‍കലിന്റെ വിജയമാണ് യൂറോപ്യന്‍ യൂനിയന്‍ ആഗ്രഹിക്കുന്നത്.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.പി.ഡി) ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ ഷൂള്‍സാണ് മെര്‍കലിന്റെ പ്രധാന എതിരാളി. മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. അതുകഴിഞ്ഞാല്‍ 2007ല്‍ രൂപവത്കരിച്ച കേവലം 10 ശതമാനം മാത്രം വിജയസാധ്യതയുള്ള ഡീ ലിങ്ക്, ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്.ഡി.പി), ദ ഗ്രീന്‍സ്,ബ്രെക്‌സിറ്റിനെയും ഡോണള്‍ഡ് ട്രംപിനെയും പിന്തുണക്കുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ഡച്ചസ്ലാന്‍ഡ് (എ.എഫ്.ഡി) എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ട്.
ആറുകോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. രണ്ടു വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറാണ് വോട്ടര്‍മാര്‍ക്ക് ലഭിക്കുക. ഒന്ന്, പ്രാദേശിക പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍. അടുത്തത് പാര്‍ട്ടിയെ തിരഞ്ഞെടുക്കാനും. 598 അംഗങ്ങളടങ്ങുന്നതാണ് ജര്‍മന്‍ പാര്‍ലമെന്റ്. അതില്‍ 299 മണ്ഡലങ്ങളില്‍ നിന്ന് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കും. അവശേഷിക്കുന്നവരെ പാര്‍ട്ടികളും. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.ഡി.യു-സി.എസ്.യു സഖ്യത്തിന് 236 വോട്ടുകള്‍ ലഭിച്ചു. എസ്.പി.ഡിക്ക് 58ഉം മറ്റു പാര്‍ട്ടികള്‍ക്ക് അഞ്ചും.
2015ല്‍ മെര്‍കലിന്റെ തുറന്നവാതില്‍ നയംമൂലം ഒമ്പതുലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. രാജ്യത്ത് അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങള്‍ ഇവരുടെ വരവോടെയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ അല്‍പം ഇടിഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ഷൂള്‍സിനെ അപേക്ഷിച്ച് മെര്‍കല്‍ ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ട്. 2025ഓടെ മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ നല്‍കുമെന്നും നികുതിനിരക്ക് കുറക്കുമെന്നുമാണ് സി.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
ഡീ ലിങ്ക് കേമ്പാളനിയന്ത്രണം കൊണ്ടുവരുമെന്നും മിനിമം വേതനപരിധി ഉയര്‍ത്തുമെന്നും വാഗ്ദാനം നല്‍കുേമ്പാള്‍ നികുതി കുറക്കുമെന്നാണ് എഫ്.ഡി.പിയുടെ പ്രഖ്യാപനം. സി.ഡി.യുവിന്റെ കൂട്ടുകക്ഷി എഫ്.ഡി.പിയായിരിക്കുമെന്ന് പ്രവചനങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം തികക്കാന്‍ കഴിയില്ലെന്നാണ് അഭിപ്രായ സര്‍വേകളുടെ റിപ്പോര്‍ട്ട്. 16 വര്‍ഷക്കാലം ഹെല്‍മുട്ട് കോള്‍ അധികാരത്തിലിരുന്നത് ഈ സഖ്യത്തിന്റെ പിന്തുണയോടെയാണ്.
ഏറ്റവും പുതിയ സര്‍വേയനുസരിച്ച് സി.ഡി.യു-സി.എസ്.യു സഖ്യം36 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് കരുതുന്നത്. എസ്.പി.ഡി (23.7 ശതമാനം), ഗ്രീന്‍ (7.7 ശതമാനം), എഫ്.ഡി.പി (8.6 ശതമാനം), ഡീ ലിങ്ക് (8.6 ശതമാനം), മറ്റുള്ളവര്‍ (4.4 ശതമാനം)എന്നിങ്ങനെയാണ് കണക്ക്. കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ ഭൂരിപക്ഷം തികക്കാന്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിക്കേണ്ടി വരുമെന്നര്‍ഥം.
ഡികെ