ജര്‍മനിയില്‍ മലയാളി വികാരിയെ കയ്യും കാലും കെട്ടിയിട്ടു കൊള്ളയടിച്ചു ഇരയായത് ചേര്‍ത്തല സ്വദേശി ഫാ. ജയിംസ് ചാലങ്ങാടി

 

ബര്‍ലിന്‍: ജര്‍മന്‍ നഗരമായ ഹാള്‍ട്ടനിലെ സെന്റ് സിക്സ്റ്റസ് പള്ളിവികാരിയും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജയിംസ് ചാലങ്ങാടിയെ വീട്ടിലെ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടു കൊള്ളയടിച്ചു. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീയടക്കം അഞ്ചുപേര്‍ മുറിയില്‍ കടന്നുകയറി പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു. അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു ഫാദര്‍ ജയിംസിനെ മര്‍ദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഈ സമയത്തു പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.

തുടര്‍ന്നു ഫാദര്‍ ജയിംസിനെ കയ്യും കാലും ബന്ധിച്ചു ബോയിലര്‍ മുറിയില്‍ തള്ളിയശേഷം പണവും ടെലിഫോണും മറ്റും അപഹരിച്ച ശേഷം രക്ഷപ്പെട്ടു. വൈദികന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണു പൊലീസില്‍ വിവരമറിയിച്ചത്. കര്‍മലീത്തന്‍ സഭാംഗമായ ഫാ.ജയിംസ് 2012 മുതല്‍ ഇവിടെ വികാരിയാണ്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

പരുക്കുകളോടെ അമ്പതുകാരനായ ഫാദര്‍ ജയിംസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ വീടിന്റെ സമീപത്തുള്ള വസതിയില്‍ പള്ളിയിലെ മുഖ്യവികാരി മൈക്കല്‍ ഒസ്തൊല്‍ത്തൊഫ് ഉണ്ടായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് പള്ളിയും പരിസരവും സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കി. പള്ളിയിലെ തിരുവസ്തുക്കള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായില്ലെന്നു വിലയിരുത്തി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: