ചൈനയും അമേരിക്കയും തുടക്കമിട്ട വ്യാപാര സംഘര്‍ഷം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം നഷ്ടം ഉണ്ടാകുന്നത് യുറോപ്പിനാണെന്ന് സൂചന. ആഗോള സാമ്പത്തിക വ്യവസ്ഥിതിക്ക് 430 ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തി വെക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിനെ ദുര്‍ബലമാക്കുന്ന ഒരു താരിഫ് യുദ്ധത്തിലേക്കാണിത് നയിക്കുകയെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പു നല്‍കുന്നു. അമേരിക്ക മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. അമേരിക്കയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈന തുടങ്ങിയതോടെയാണ് ലോക വ്യാപാരരംഗത്ത് ആശങ്കയ്ക്കു തുടക്കമായത്.
അമേരിക്കയും ചൈന ഉള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ ഭീഷണി 2020- ഓടെ 0.5% എന്ന തോതില്‍ ആഗോള വളര്‍ച്ചയുടെ തോത് കുറയ്ക്കുകയാണ്. ആഗോളതലത്തില്‍ നഷ്ടപ്പെടാന്‍ പോകുന്നത് ഏകദേശം 430 ബില്യണ്‍ ഡോളറിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം ആണ്. എല്ലാ രാജ്യങ്ങളും പ്രത്യാഘാതം സഹിക്കേണ്ടി വരുമെങ്കിലും ആഗോള വിപണികളില്‍ വ്യക്തമായ സാന്നിധ്യമുള്ള യുരോപ്പിനാകും അതിന്റെ ആഘാതം ഏറ്റവും അനുഭവിക്കേണ്ടി വരുക.
പോയവാരം ചൈനീസ് ചരക്കുകള്‍ക്ക് അമേരിക്കയില്‍ 10% കൂടി പ്രവേശനനികുതി ഏര്‍പ്പെടുത്തിയതോടു കൂടി 200 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുകയായിരുന്നു. ഇത്, വ്യാപാര തര്‍ക്കത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. 200 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ചൈനയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 200 ബില്യന്‍ ഡോളറിന്റെ ചരക്ക് കൈമാറ്റ കരാറില്‍ ചൈന ഒപ്പുവെച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒരു സംപൂര്‍ണ യുദ്ധത്തിനു വഴിമാറുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനു ചൈന വഴങ്ങാതിരുന്നതോടെയാണ് 10 ശതമാനം അഅധികചുങ്കം നിശ്ചയിച്ചത്.
സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സമാനനടപടികള്‍ നേരിടുന്ന ചൈനീസ് സര്‍ക്കാര്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. നികുതി ചുമത്തുന്ന നൂറുകണക്കിന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍,പുകയില, കല്‍ക്കരി, രാസവസ്തുക്കള്‍, ടയര്‍, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അടങ്ങുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക യുഎസ് പുറത്തിറക്കി. ഒരു വര്‍ഷത്തിലേറെയായി ട്രംപ് ഭരണകൂടം ചൈനയോട് അതിന്റെ കര്‍ശന നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാനും ആഭ്യന്തര വിപണി തുറന്നിടാനും മത്സരാധിഷ്ഠിതമാക്കാനും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്വാഭാവിക ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനു പകരം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന പ്രതികാരമനോഭാവത്തോടെ ചുങ്കം ചുമത്താനാണു തുനിഞ്ഞതെന്നാണ് അമേരിക്കയുടെ അഭിപ്രായം.
ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് യുഎസ് കമ്പനികളുമായി നീതിയുക്തമായ മല്‍സരം കാഴ്ചവെക്കാന്‍ സഹായിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതിനു സമയമെടുക്കുമെന്നും കമ്പനികള്‍ക്ക് ഉചിതമല്‍സരം സാധ്യമാകുമെന്നും അമേരിക്ക അവകാശപ്പെടുന്നു. ഒരു പക്ഷേ ഇതിനാലായിരിക്കണം, ഇരു രാജ്യങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഭാവിയില്‍ ശാന്തമായി അവയെ കൈകാര്യം ചെയ്യാമെന്നും തീരുമാനിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരസംഘര്‍ഷങ്ങള്‍ ചൈനയെ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളെയും ബാധിക്കുന്നു.
യൂറോപ്യന്‍ നേതാക്കള്‍ യുഎസിനെ കബളിപ്പിച്ചുവെന്നും യൂറോപ്യന്‍ യൂണിയന്‍ തന്റെ ഏറ്റവും വലിയ ശത്രുക്കളാണെന്നും ട്രംപ് ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നു. വ്യാപാരത്തില്‍ വര്‍ഷങ്ങളോളമായി അമേരിക്ക ചൂഷണം ചെയ്യപ്പെടുകയായിരുന്നു, എല്ലാവര്‍ക്കും കൊള്ളയടിക്കാനുള്ള പണപ്പെട്ടിയായി രാജ്യം മാറി. ഉരുക്കിനു ചുങ്കം ചുമത്തിയത് അമേരിക്കന്‍ ഉരുക്കു വ്യവസായികളെ സംരക്ഷിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്പില്‍ അമേരിക്ക നേരിടുന്ന തടസങ്ങളെപ്പറ്റി പരാതി പറഞ്ഞ ട്രംപ്, അമേരിക്ക സാമര്‍ത്ഥ്യം തെളിയിക്കേണ്ട സമയമായിരിക്കുന്നുവെന്നും വ്യക്തമാക്കി.
എന്നാല്‍ അമേരിക്കയുടെ ഇറക്കുമതി നികുതിയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികളുമായി മുമ്പോട്ടു പോകുകയാണ്. പ്രതികാരനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജി 7 യോഗത്തില്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അമേരിക്കന്‍ നിര്‍മിതമായ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്കും ബൂര്‍ബോണ്‍ വിസ്‌കിക്കും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവയുള്‍പ്പെടുന്ന യുഎസ് ഉല്‍പ്പന്നങ്ങളുടെ 10 പേജ് വരുന്ന പട്ടിക യൂണിയന്‍ പ്രസിദ്ധീകരിച്ചു.
ഇതിനിടെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട്, ഐഎംഎഫ് യൂറോപ്പിലെ സാമ്പത്തിക രംഗം വലിയ അപകടത്തിലേക്ക് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആഗോള വളര്‍ച്ച ശക്തമായി നിലനില്‍ക്കുകയാണെങ്കിലും വികസനം കുറഞ്ഞു വരുന്നതായും അപകടസാധ്യത വര്‍ധിച്ചു വരുന്നതായുമാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച ലോക സമ്പദ് വ്യവസ്ഥയുടെ വികസനവ്യാപനത്തെ വിശദീകരിച്ച് ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവായ മൗറിസ് ഒബ്സ്ഫീല്‍ഡ് ഉപദേശിക്കുന്നത്, രാജ്യങ്ങള്‍ക്കു സ്വയം ചുരുങ്ങുന്ന ചിന്തകളെ ചെറുക്കാനാകണം. പകരം,പൊതു താല്‍പ്പര്യങ്ങള്‍ക്കും ബഹുസ്വര സഹകരണ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയണം.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ ദുര്‍ബല നിലവാരത്തിന്റെ ഭീഷണി മറികടന്ന് സംരംഭ നിക്ഷേപങ്ങളെ തടസ്സപ്പെടുത്താന്‍ സംരക്ഷിത മാനദണ്ഡങ്ങള്‍ ഉപയോഗിക്കാമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ആഗോള വിതരണശംഖലകളെ തടസപ്പെടുത്തി, ഉല്‍പാദനക്ഷമതയുടെ വ്യാപനത്തെ നിയന്ത്രിക്കാനുള്ള സങ്കേതങ്ങളുപയോഗിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനും കഴിയുമെന്നും വിലയിരുത്തുന്നു. ലോക സമ്പദ്ഘടനയ്ക്ക് വന്നു ഭവിച്ചേക്കാവുന്ന അപകടസാധ്യത എടുത്തുകാണിച്ചിട്ടും, ഐഎംഎഫ് ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തേക്കും അടുത്തവര്‍ഷത്തേക്കും 3.9 ശതമാനമാക്കിത്തന്നെ നിശ്ചയിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനിലെ ദുര്‍ബലമായ വളര്‍ച്ചയ്ക്കും രാഷ്ട്രീയ സംഘര്‍ഷത്തിനുമിടയിലും വളര്‍ച്ചയുടെ വേഗത കുറഞ്ഞതായി ഇത് വ്യക്തമാക്കുന്നു.
യൂറോപ്പിലെ വളര്‍ച്ച ഈ വര്‍ഷം 1.4 ശതമാനമായി കുറയുമെന്നാണു പ്രവചനം. 2018- ന്റെ ആദ്യ പാദത്തില്‍ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഏപ്രില്‍ മാസത്തില്‍ 1.6 ശതമാനം വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥയും കനത്ത മഞ്ഞ് വീഴ്ചയും യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികാവസ്ഥയെ മന്ദീഭവിപ്പിച്ചു. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും മാസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയിട്ടും ബ്രെക്സിറ്റ് നിബന്ധനകളില്‍ കൂടുതല്‍ പുരോഗതി ഉണ്ടാക്കാനായിട്ടില്ലെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവയുടെ വളര്‍ച്ചാനിരക്ക് ഈ വര്‍ഷം കുത്തനെ കുറയുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ 0.3 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായിരിക്കുന്നത്. 2.4 ശതമാനം വളര്‍ച്ച നേടുമെന്ന മുന്‍പ്രവചനത്തിനു വിരുദ്ധമായി യൂറോസോണിന്റെ വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.
എ എം