ചൈനയുടെ ബഹിരാകാശ പേടകം ”പിടി” വിട്ടു താഴേക്കു പോരുന്നു

 

ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്‌പേസ് സ്റ്റേഷന്‍ ഇനി ഏതു നിമിഷവും ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനം താളംതെറ്റിയതിനെ തുടര്‍ന്നാണ് ചൈനയുടെ ടിയാന്‍ ഗോങ് എന്ന ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാല്‍ എവിടെയായിരിക്കും പതിക്കുകയെന്നോ എപ്പോഴാണ് തകരുകയെന്നോ എത്ര ഭാരമുള്ള അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നൊന്നും ഗവേഷകര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് 1979ല്‍ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്‌കൈലാബ്’ വീഴാനൊരുങ്ങിയപ്പോഴുണ്ടായ അതേ ആശങ്കയാണ് ഇനി വരാനിരിക്കുന്നത്. 77,111 കിലോഗ്രാം ഭാരമുള്ള സ്‌കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആര്‍ക്കും അറിയില്ലായിരുന്നു. ഭൂമിയിലേക്ക് സ്‌കൈലാബ് പതിക്കാനൊരുങ്ങിയ 1979 ജൂലൈ 11ന് കേരളത്തില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും അവധി നല്‍കി. അടിയന്തര നടപടികളെടുക്കാന്‍ പൊലീസും അഗ്‌നിമശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നു. ബോംബെയിലാണ് സ്‌കൈലാബ് പതിക്കുകയെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കു വണ്ടി കയറിയത്.

ഭൂമിയിലെത്തും മുന്‍പ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്‌കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഈ ബഹിരാകാശ നിലയത്തിന്റെ 24 ഭാഗങ്ങളെങ്കിലും ഓസ്‌ട്രേലിയയിലെ പെര്‍ത്തിനും പരിസരപ്രദേശങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. കുറേ ഭാഗങ്ങള്‍ കടലിലും വീണു. ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് സ്‌കൈലാബിന്റെ ഘടകങ്ങള്‍വേര്‍പിരിഞ്ഞത്. ഇതും നാസയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു.

ബഹിരാകാശ നിലയങ്ങള്‍ ഭൂമിക്കുണ്ടാക്കുന്ന ഭീഷണിയുടെ ഉത്തമ ഉദാഹരണമായിരുന്നു സ്‌കൈലാബിന്റെ വരവ്. ഇത്തവണ പക്ഷേ ടിയാന്‍ഗോങ്ങിന് സ്‌കൈലാബിനെ അപേക്ഷിച്ച് വലുപ്പം കുറവാണ്. പക്ഷേ പകുതിയോളം വരും- ഏകദേശം 8500 കിലോഗ്രാം. മാത്രവുമല്ല 100 കിലോഗ്രാം ഭാരം വീതമുള്ള ഭാഗങ്ങള്‍ ഭൂമിയിലേക്കു വന്നുവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘകാലം ബഹിരാകാശത്ത് നിലനില്‍ക്കേണ്ടതിനാല്‍ ചൂടിനെയും റേഡിയേഷനുകളെയുമെല്ലാം പ്രതിരോധിക്കുന്ന തരം വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ ഭൂമിയിലേക്കെത്തുമ്പോള്‍ കത്തിത്തീരില്ലെന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാന്‍ഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെന്‍ഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ല്‍ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ല്‍ ഷെന്‍ഷൂ 10വില്‍ ബഹിരാകാശ യാത്രികരും ടിയാന്‍ഗോങ്ങിലെത്തി. പല വര്‍ഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്‌പേസ് ലാബ് യാഥാര്‍ഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

2018ല്‍ വിക്ഷേപണങ്ങള്‍ ആരംഭിച്ചു 2022ല്‍ നിലയം പ്രവര്‍ത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിര്‍ സ്റ്റേഷന്‍ പോലൊന്നു ചൈന യാഥാര്‍ഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാന്‍ഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കില്‍ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു. ടിയാന്‍ഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.

നിലയത്തിന്റെ ഭൂഭ്രമണപഥത്തില്‍ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവില്‍ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിച്ചേക്കാം. 2016 സെപ്റ്റംബറില്‍ത്തന്നെ ഈ വാര്‍ത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. വരും ആഴ്ചകളില്‍ ഭൂമിയിലേക്കുള്ള വരവിന്റെ വേഗം കൂടുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 2017 അവസാനമോ 2018 ആദ്യമോ ടിയാന്‍ഗോങ് ലോകത്തിനു മുന്നിലൊരു പേടിസ്വപ്നമാകുമെന്ന കാര്യത്തില്‍ ബഹിരാകാശ ഗവേഷകര്‍ക്കും ഒരേസ്വരമാണ്.

ഭൂമിയിലേക്ക് പതിക്കുന്നതിന്റെ അവസാന മിനിറ്റുകള്‍ വരെ കാത്തിരുന്നാലേ ടിയാന്‍ഗോങ്ങിന്റെ പതനം എവിടെയാണെന്നും എത്രമാത്രം ആഘാതം അത് ഭൂമിക്കുണ്ടാക്കുമെന്നും വ്യക്തമാകുകയുള്ളൂ. ഏതെങ്കിലും ജനവാസകേന്ദ്രത്തിലാണു പതനമെങ്കില്‍ വന്‍ദുരന്തമായിരിക്കും അതുണ്ടാക്കുക. കടലിലേക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലയത്തിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ കത്തിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതെല്ലാം പ്രതീക്ഷകള്‍ മാത്രമാണ്. പ്രവചനാതീതമായ കാര്യങ്ങളാണ് സംഭവിക്കാനൊരുങ്ങുന്നതെന്ന മുന്നറിയിപ്പ് ഇപ്പോള്‍ത്തന്നെ ബഹിരാകാശ ഗവേഷകര്‍ നല്‍കുന്നുണ്ട്. നിലയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ്’ വിഭാഗവും വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് .

എ എം

 

Share this news

Leave a Reply

%d bloggers like this: