ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; ഐതിഹാസിക സമരത്തിന് മാലാഖമാര്‍

ദേശീയശ്രദ്ധ ആകര്‍ഷിച്ച മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ അനുസ്മരിപ്പിച്ചു കേരളത്തിലെ നഴ്സുമാരും ഐതിഹാസിക സമരത്തിന് ഒരുങ്ങുന്നു. ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെയാണ് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ യുഎന്‍ഐയുടെ നേതൃത്വത്തില്‍ ലോങ്മാര്‍ച്ച് നടത്തുന്നത്.

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് ഉണ്ടായിരിക്കും. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്സുമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.

ജീവിക്കാനുള്ള വേതനം എന്ന ന്യായമായ അവകാശം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും നഴ്സുമാര്‍ക്കായി സമരമുഖത്തു ഇറങ്ങുന്നില്ല. ചൂഷണവും കഠിനാദ്ധ്വാനവും മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നഴ്സുമാര്‍ നേരിടുന്നത്.

മഹാരാഷ്ട്രയിലെകര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനെ കേരളത്തിലെ ബഹുജന സംഘടനകളും നേതാക്കളും പിന്തുണയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗമായ നഴ്സുമാരെയും അവരുടെ ന്യായമായ അവകാശങ്ങളെയും ഇവിടുത്ത രാഷ്ട്രീയ കക്ഷികള്‍ അവഗണിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നഴ്സുമാരുടെ മാര്‍ച്ചിനെ അവര്‍ ഏത് രീതിയിലാകും സമീപിക്കുക എന്നത് കാത്തിരുന്നു കാണാം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: