ചാള്‍സ് രാജകുമാരന് എഴുപതാം പിറന്നാള്‍; രാജസിംഹാസനത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരുന്ന റെക്കോര്‍ഡും സ്വന്തം

ചാള്‍സ് രാജകുമാരന് എഴുപതാം പിറന്നാള്‍; ഒപ്പം രാജസിംഹാസനത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരുന്ന റെക്കോര്‍ഡും. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരനാണ് സിംഹാസനത്തിനായി ഏറ്റവുമധികം കാലമായി കാത്തിരുന്ന കിരീടാവകാശി. ബ്രിട്ടനിലെ കിരീടാവകാശികളില്‍ ഒന്നാമനായി 66 വര്‍ഷം തികയ്ക്കുകയാണ് രാജകുമാരന്‍.

ബ്രിട്ടിഷ് ചരിത്രത്തില്‍ മറ്റൊരാളും ഇത്രയധികം കാലം ‘കിരീടാവകാശി’ ആയി കാത്തുനിന്നിട്ടില്ല. ചാള്‍സ് ഉടന്‍ രാജാവാകുമോ? എന്ന ചര്‍ച്ചയും പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പൊടിപൊടിക്കുകയാണ്. പക്ഷേ, ചാള്‍സ് രാജാവാകേണ്ട എന്നു കരുതുന്നവര്‍ ഏറെയാണ്. എലിസബത്ത് രാജ്ഞിക്കു ശേഷം രാജാവായി ചാള്‍സിനേക്കാള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മകന്‍ വില്യമിനെയാണെന്ന് പല സര്‍വേകളിലും ജനം വിധിയെഴുതിയിരുന്നു.

സിംഹാസനത്തില്‍ 67 വര്‍ഷം പിന്നിട്ട 92 കാരിയായ എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവുമധികം കാലമായി ഒരു രാജ്യത്തിന്റെ അമരത്തുള്ള, ഇപ്പോഴും തുടരുന്ന, വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയാണ്. പ്രായാധിക്യത്തിന്റെ പരിമിതികള്‍ സ്വാഭാവികമായും അലട്ടുന്ന രാജ്ഞി സ്ഥാനമൊഴിയണമെന്നു കരുതുന്നവര്‍ ഏറെയുണ്ട്.

Share this news

Leave a Reply

%d bloggers like this: