ചന്ദ്രയാന്‍ രണ്ട് ഏപ്രിലില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാന്‍ രണ്ട് ഏപ്രിലില്‍ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നടത്തിയത്. ചന്ദ്രനിലിറങ്ങി പര്യവേഷണം നടത്തുന്ന റോവര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് ചന്ദ്രയാന്‍ രണ്ട്. 800 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.

ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കി പര്യവേഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചന്ദ്രയാന്‍ രണ്ട്. വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇത് നീട്ടിവയ്‌ക്കേണ്ടിവന്നാല്‍ നവംബറിലാകും വിക്ഷേപണം നടക്കുകയെന്നും കെ. ശിവന്‍ വിശദീകരിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവം കുഴപ്പം പിടിച്ച പ്രദേശമാണെന്നും അവിടെയുള്ള പാറകള്‍ വളരെയധികം പ്രായമുള്ളമുള്ളവയാണെന്നും കെ. ശിവന്‍ പറയുന്നു. അതിനാലാണ് ദക്ഷിണ ധ്രുവത്തില്‍ റോവറിനെ ഇറക്കാന്‍ പദ്ധതിയിട്ടത്. ഇവിടെ പര്യവേക്ഷണം നടത്തിയാല്‍ പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്നേവരെ ഒരു ദൗത്യവും ഈ ഭാഗത്ത് പര്യവേക്ഷണം നടത്തിയിട്ടില്ല. ചന്ദ്രന്റെ മധ്യരേഖയോടടുത്ത പ്രദേശത്തുമാത്രമെ പര്യവേക്ഷണം ഇതുവരെ നടന്നിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു ചക്രങ്ങളുള്ള റോവറാണ് ചന്ദ്രനില്‍ ഇറങ്ങുക. ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വയം ചലിക്കാന്‍ ശേഷിയുള്ളതാകും ഇത്. ഇതില്‍ ഉള്ള ഉപകരണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നിരീക്ഷണം നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കുമെന്ന് കെ. ശിവന്‍ വിശദീകരിച്ചു.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന പേടകം, റോവര്‍, ഇതിനെ ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മൂന്നു ഘട്ടങ്ങളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്. ഭആരം 3290 കിലോ. പേടകം ചന്ദ്രന്റെ നിന്ന് 100 കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ ഇതില്‍ നിന്ന് റോവറും അതിനെ ഇറക്കാനുള്ള ലാന്‍ഡറും വേര്‍പെട്ട് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: