ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ അനുമതി നല്‍കിയ അയര്‍ലണ്ടിന് മറുപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയെ വിശേഷിപ്പിച്ചു മാധ്യമങ്ങള്‍. അയര്‍ലണ്ട് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതിയപ്പോള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലെ സെനറ്റര്‍മാര്‍ പതിനാല് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദം നല്‍കുന്ന ബില്ലാണ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. അയര്‍ലണ്ടില്‍ പല വ്യാജകഥകളും തെറ്റിദ്ധാരണ ഉളവാക്കുന്ന സന്ദേശങ്ങളും മെനഞ്ഞാണ് മാധ്യമങ്ങളും, ചില അന്താരാഷ്ട്ര സംഘടനകളും, ജനഹിത പരിശോധനാ വിധി തങ്ങള്‍ക്ക് അനുകൂലമാക്കിയത്.
ഇതിന് മറുപടിയായാണ് അര്‍ജന്റീന വിധിയെഴുതിയത്. വ്യാജ വാര്‍ത്തകള്‍ക്കും മീഡിയകളുടെ ഏകപക്ഷീയമായ പ്രോ അബോര്‍ഷന്‍ അജണ്ടകള്‍ക്കും കീഴ്വഴങ്ങുവാന്‍ അര്‍ജന്റീനിയന്‍ ജനത സെനറ്റര്‍മാരെ അനുവദിച്ചില്ല. അന്താരാഷ്ട്ര പ്രോ അബോര്‍ഷന്‍ സംഘടനകളുടെ പണ കൊഴുപ്പിനും അര്‍ജന്റീന സമൂഹത്തെ കാര്യമായ രീതിയില്‍ സ്വാധീനിക്കുവാന്‍ കഴിഞ്ഞില്ലായെന്നത് ശ്രദ്ധേയമാണ്. മനുഷ്യാവകാശ സംഘടന എന്ന പേരില്‍ എന്നറിയപ്പെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബില്ലിന് അനുകൂലമായി ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു മുഴുവന്‍ പേജാണ് പരസ്യം നല്‍കിയത്. ലോകം ഈ വോട്ടെടുപ്പ് വീക്ഷിക്കുന്നുണ്ട് എന്നൊരു ഭീഷണിയും ആംനസ്റ്റി പരസ്യത്തിലൂടെ അര്‍ജന്റീനയിലെ ജനങ്ങള്‍ക്ക് നല്‍കി.
എന്നാല്‍ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ, ഫ്രാന്‍സിസ് പാപ്പയുടെ മാതൃ രാജ്യമായ അര്‍ജന്റീന ഗര്‍ഭസ്ഥ ശിശുക്കളെ കുരുതി കൊടുക്കില്ല എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ സംസാരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ അതീവ താത്പര്യം കാണിച്ചുവെങ്കില്‍ അതിനുള്ള മറുപടിയായിരിന്നു അര്‍ജന്റീനയിലെ നേതൃത്വം. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുളള ബില്ലിനെതിരെ ശക്തമായി സംസാരിച്ചു. അര്‍ജന്റീന പ്രസിഡന്റ് മൗറിഷോ മാക്രിയുടെയും വൈസ് പ്രസിഡന്റ് ഗബ്രിയേലാ മിച്ചേറ്റിയുടെയും, മറ്റു ചില വനിതാ സെനറ്റര്‍മാരുടെയും ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാട് മറ്റുളള നേതാക്കന്‍മാരെയും സ്വാധീനിച്ചു.
കത്തോലിക്കാ സഭയുടെ ഗര്‍ഭഛിദ്ര ബില്ലിനെതിരെയുളള ശക്തമായ നിലപാടും ജനങ്ങളെയും, സെനറ്റര്‍മാരെയും വലിയ രീതിയിലുള്ള പരിവര്‍ത്തനത്തിലേക്കാണ് വഴി തെളിയിച്ചത്. പ്രസംഗ മധ്യേ പല വൈദികരും ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും ശക്തമായ രീതിയിലാണ് ആശയങ്ങള്‍ പങ്കുവെച്ചത്. ബില്ല് തള്ളി കളയാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ഇടപെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. അര്‍ജന്റീനയില്‍ നടന്ന ഗര്‍ഭഛിദ്രത്തിനെതിരെയുളള വിധിയെഴുത്ത് ഐറിഷ് ജനതയ്ക്കുള്ള മറുപടിയായും മറ്റു രാജ്യങ്ങളില്‍ മാറ്റത്തിന് വേണ്ടിയുള്ള സന്ദേശവുമായാണ് ആഗോള സമൂഹം നോക്കികാണുന്നത്.
ഡികെ