‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ മദ്യപാനികള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

മദ്യപാനികളുടെ ഇഷ്ടങ്ങളോ, പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറല്ലെന്ന പരാതിക്കു ഉത്തരമാവുകയാണ് ജി എന്‍ പി സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ. കേവലം മദ്യപാനികളുടെ മാത്രം കൂട്ടായ്മയായി ഗ്രൂപ്പിനെ പരിഗണിക്കാനാവില്ല. ആമുഖമായി തന്നെ ഗ്രൂപ്പ് ഉടമകള്‍ ഇങ്ങനെ പറയുന്നു ‘ സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം നുകരുന്ന മത്തു പിടിപ്പിക്കുന്ന രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യര്‍, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം.

23 വയസ്സിനു മുകളില്‍ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ എന്നത് ഗ്രൂപ്പ് നിയമം ആണ്, ഒപ്പം പൊതു സ്ഥലങ്ങളില്‍ ഇരുന്നുള്ള മദ്യപാനം, വാഹന യാത്രയില്‍ ഉള്ള മദ്യപാനം ഒന്നും പ്രോത്സാഹിപ്പിക്കുകയും ഇല്ല എന്നും അഡ്മിന്മാര്‍ വ്യക്തമാക്കുന്നു. മദ്യഷോപ്പുകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത സ്ഥിതിക്ക് ഇത്തരത്തില്‍ നല്ല മദ്യപാനികളുടെ കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനെ തെറ്റ് പറയാന്‍ പറ്റില്ല. ദുഃഖം വന്നാലും സന്തോഷം വന്നാലും മദ്യപിക്കുന്ന ശീലമുള്ള കേരളത്തില്‍ ആരംഭിച്ച് വെറും ഒന്നര വര്‍ഷം കൊണ്ട് ഏകദേശം പത്തു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ട് ജിഎന്‍പിസി ക്ക്.

വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറാന്‍ ജിഎന്‍പിസിക്ക് കഴിഞ്ഞു. നിലവില്‍ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎന്‍പിസിയാണ്. തിരുവനന്തപുരത്ത് ബിസിനസുകാരനും ഫുഡ് വ്ളോഗറുമായ അജിത്ത് കുമാറാണ് ജിഎന്‍പിസി എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍. നിലവില്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഗ്രൂപ്പ് അംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്. അത് ഏകോപിപ്പിച്ച്, കൃത്യമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നതാണ് ഗ്രൂപ്പിന്റെ ഇനിയുള്ള ലക്ഷ്യം. മദ്യപാനത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത്തരത്തിലുള്ള ആളുകളെ സാമ്പത്തികമായി സഹായിക്കുന്നതിന് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്.

ന്യൂസിലാന്റിലെ 120 ജിഎന്‍പിസി അംഗങ്ങള്‍ ചേര്‍ന്ന് അവിടെ ബുദ്ധിമുട്ടുള്ള മലയാളികളെ സഹായിച്ചിരുന്നു. ഇപ്പോള്‍ ബഹ്റിനിലും ദുബായിലുമൊക്കെ അംഗങ്ങള്‍ സ്വന്തം നിലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വിദേശത്ത് വെച്ച് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാതെ വരുന്നവര്‍ക്കുള്ള സഹായങ്ങളും, ബ്ലഡ് ഡോണേഷനും സുഖമില്ലാത്ത പാവപ്പെട്ടവര്‍ക്കുള്ള ചികിത്സയുമൊക്കെ ഗ്രൂപ്പ് അംഗങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: