ഗവര്‍ണ്ണറുടെ രാജിയും; നിയമസഭാ തിരഞ്ഞെടുപ്പും; രൂപ നിലംപൊത്തി

ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍.ബി.ഐ.യുടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചത് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്താന്‍ ഇടയാക്കി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. 72.42 എന്ന നിലയിലേക്ക് ഇതോടെ രൂപയെത്തി.

എന്നാല്‍, പുതിയ ആര്‍.ബി.ഐ. ഗവര്‍ണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എ.എന്‍. ജാ പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 71.85 രൂപ.

രൂപയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം പോലുമില്ലാത്തതും അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ബി.ജെ.പി.ക്ക് തിരിച്ചടിയായി മാറിയതും വരും ദിവസങ്ങളില്‍ ഓഹരി വിപണിയെ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും തുടരും.

 

എ എം

Share this news

Leave a Reply

%d bloggers like this: