ഗര്‍ഭഛിദ്രം രാജ്യത്ത് നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി ആവര്‍ത്തിച്ചതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു ഐറിഷ് ഡോക്ടര്‍മാര്‍. ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുമ്പോള്‍, അതിനു ആവശ്യമായ കാര്യങ്ങള്‍ സജ്ജമായോ എന്ന് അന്വേഷിക്കണം എന്നാണ് പലരുടെയും പരാതി.2019 ജനുവരി ഒന്ന് മുതലാണ് ഐറിഷ് ഹെല്‍ത്ത് സര്‍വീസുകളില്‍ നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യാന്‍ തുടങ്ങുന്നത്. ഹരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്യുന്ന ബില്ലില്‍ ഐറിഷ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഒപ്പു വെച്ചിരുന്നു.
”ഇത്തരം സാഹചര്യങ്ങളില്‍ വേണ്ട സൌകര്യവും ആളുകളും , അതുപോലെ തന്നെ ഉദ്യോഗാര്‍ത്ഥികളും, അവര്‍ക്ക് നല്‍കേണ്ട പരിശീലനവും സൗകര്യങ്ങളും, ഇവയെകുറിച്ചെല്ലാം ആശങ്ക ഉണ്ട്,” ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണര്‍മാരുടെ വൈസ് പ്രസിഡന്റ് ഡോ. മേരി ഫാവിയര്‍ പറഞ്ഞു. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് ഗര്‍ഭഛിദ്രം തടയുന്ന എട്ടാം ഭേദഗതി ഔദ്യോഗികമായി റദ്ദാക്കിയതായി അറിയിച്ചു കൊണ്ട് ബില്‍ പാസാക്കിയ സാഹചര്യത്തിലാണ് ഇത്. എന്തായാലും ഗര്‍ഭഛിദ്രം നടത്താന്‍ കത്തോലിക സ്ഥാപനങ്ങള്‍ ഒന്നും ഇനിയും തയ്യാറല്ല.
കഴിഞ്ഞ മെയില്‍ നടന്ന ദേശീയ റെഫറണ്ടത്തിന്റെ നിര്‍ണായകമായ ഫലമാണ് എട്ടാം ഭേദഗതിയുടെ നീക്കത്തില്‍ ദൃശ്യമായതെങ്കിലും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എന്നത് ഇപ്പോഴും വ്യക്തമല്ല. എന്തുതന്നെ ആയാലും ആദ്യത്തെ 12 ആഴ്ചകള്‍ വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമസാധ്യതയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്.
ഗര്‍ഭഛിദ്രത്തിനുള്ള ഉപാധികള്‍ കൂടുതല്‍ ഉദാരമാക്കുന്നത് ലൈംഗികാരാജകത്വം വര്‍ധിക്കാനേ ഇടയാക്കുവെന്ന് ഒരു വിഭാഗം വാദിക്കുന്നു. രാജ്യത്ത് വഴിവിട്ട ലൈംഗിക ബന്ധങ്ങളും അവിവാഹിതര്‍ക്കിടയിലെ ഗര്‍ഭ ധാരണവും ഗര്‍ഭഛിദ്രവും വന്‍തോതില്‍ വര്‍ധിക്കും. പുറംലോകം കാണാന്‍ അനുവദിക്കാതെ ലോകത്ത് നാലില്‍ ഒരു ജീവന്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ നശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായത്. സ്ത്രീകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട് ഗര്‍ഭഛിദ്രം. സ്ത്രീയെ ഇത് ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുമെന്നാണ് വൈദ്യലോകത്തിന്റെ വിലയിരുത്തല്‍. ഗര്‍ഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അണുബാധ, രക്തസ്രാവം തുടങ്ങി ഇവയില്‍ ചിലത് വളരെ ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭഛിദ്രം സൃഷ്ടിക്കുന്ന കുറ്റബോധം ചില സ്ത്രീകളെ വിഷാദരോഗികളാക്കാറുമുണ്ട്.
എ എം