ഡബ്ലിന്‍: ഗര്‍ഭിഛിദ്ര നിയമവുമായി ബന്ധപ്പെട്ട എട്ടാം ഭേദഗതി മാറ്റുന്നതിന് സിറ്റിസണ്‍സ് അസംബ്ലി വിളിച്ച് ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. തിരഞ്ഞെടുപ്പിന് ശേഷം ആറ് മാസത്തിനുള്ളില്‍ ഇതുണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഏറെകാലമായി അയര്‍ലന്‍ഡിലെ സമൂഹം ഈ വിഷയത്തില്‍ വിഭജിക്കപ്പെടുന്നുണ്ടെന്നും കെന്നി പറഞ്ഞു. വിഷയത്തില്‍ പരസ്പര ബഹുമാനത്തോടെയും യുക്തിയോടെയും സമീപനം സ്വീകരിക്കണമെന്നും കെന്നി കൂട്ടിചേര്‍ത്തു. ഇക്കാര്യത്തില്‍ ഹിതപരിശോധനയ്ക്കുള്ള സാധ്യതയൊന്നും കെന്നി പറഞ്ഞിട്ടില്ല. എട്ടാം നിയമ ഭേദഗതിയാണ് നിലവില്‍ ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള മുഖ്യ തടസങ്ങളിലൊന്നായി നില്‍ക്കുന്നത്. ഇത് പ്രകാരം ഗര്‍ഭസ്ഥ ശിശുവിനും അമ്മയ്ക്കും തുല്യമായ അവകാശമാണ് ജീവിതത്തിനുള്ളത്. തിരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ന്ന് വരാനാണ് സാധ്യതയുള്ളത്.
ലേബര്‍ പാര്‍ട്ടി ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ ഹിതപരിശോധന നടത്തുമെന്ന് നയം വ്യക്തമാക്കിയിട്ടുണ്ട്. ജീവന്‍, ആരോഗ്യം, ബലാത്സംഗം, ഗര്‍ഭസ്ഥ ശിശു ജീവിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഛിദ്രം അനുവദിക്കുന്നതിന് നിയമം പ്രസിദ്ധീകരിക്കുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കുന്നു. ഡയലില്‍ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് വന്നാല്‍ ഫിന ഗേല്‍ ടിഡിമാര്‍ക്ക് സ്വതന്ത്ര വോട്ട് അനുവദിക്കാമെന്നും വ്യക്തമാക്കി. പുതിയ നിയമം അല്ലെന്നും നിയമത്തിന് വ്യക്തവരുത്തുകയാണ് ചെയ്യുന്നതെന്നും കെന്നി അഭിപ്രായപ്പെടുകയും ചെയ്തു.
അതേ സമയം തന്നെ ദയാവധത്തിന് അനുകൂലമായി തീരുമാനമുണ്ടാകില്ലെന്ന് കെന്നി വ്യക്തമാക്കി. സ്വതന്ത്ര ടിഡി ജോണ്‍ ഹാലിഗാന്‍ ഇക്കാര്യത്തില്‍ ഒരു ബില്ല് പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങളുള്ളവരെ ഉദ്ദേശിച്ചായിരുന്നു ബില്‍. ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിയമോപദേശം സ്വീകരിച്ചിരുന്നതായി കെന്നി വ്യക്തമാക്കി. ഇത് സാധ്യമല്ല. ഹിതപരിശോധനയിലൂടെ വേണമെങ്കില്‍ മറികടക്കാം. എന്നാല്‍ വൈദ്യസഹായത്തോടെയുള്ള മരണം എന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗര്‍ഭഛിദ്ര നിയമത്തില്‍ അമ്മയുടെ ജീവന് അപകടമാകുന്ന സാഹചര്യത്തിലും ഗര്‍ഭം ധരിച്ചത് മൂലം ആത്മഹത്യ ചെയ്യുന്ന മാനസികാവസ്ഥയിലും ആണെങ്കില്‍ ഛിദ്രം അനുവദിക്കാന്‍ നിയമമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയകരമായ വിദത്തിലാണ് എട്ടാം ഭേദഗതി അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും തുല്യ അവകാശം നല്‍കുന്നതും. അതുകൊണ്ട് തന്നെ നിയമം കൂടുതല്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.