ക്രിസ്തു പകച്ച് പോകുന്ന പ്രബോധനങ്ങളുമായി വൈദികന്റെ വീഡിയോ

സ്വയംഭോഗം ചെയ്താല്‍ കുട്ടികള്‍ മന്ദബുദ്ധികളാകുമെന്നും, മദ്യപിക്കുന്നവരുടെ കുട്ടികള്‍ക്കും ഇതേ അവസ്ഥ തന്നയാണ് കാത്തിരിക്കുന്നതെന്നുമടക്കം മെഡിക്കല്‍ മേഖലയെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തുകയാണ് ധ്യാന പ്രസംഗകനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാ.ഡൊമിനിക്ക് വളനാമന്നേല്‍. അദ്ദേഹം നടത്തിയ വിഡ്ഢിത്തര്ങ്ങള്‍ നിറഞ്ഞ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മദ്യം നല്‍കുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവര്‍ റോഡില്‍ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയില്‍ ഉപദേശിച്ചു തുടങ്ങുന്ന അച്ചന്‍ പിന്നീട് പറയുന്നതെല്ലാം തന്നെ മാനുഷിക ബുദ്ധിക്ക് നിരക്കാത്തതാണ്. മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങള്‍ എല്ലാം ആദ്യരാത്രിയില്‍ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കുന്നതായി അച്ചന്‍ പറയുന്നു. തീര്‍ന്നില്ല അച്ചന്റെ പ്രാര്‍ത്ഥന . മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ നശിച്ചു പോകണം. ഈ തലമുറയില്‍ മന്ദബുദ്ധികളായ കുഞ്ഞുങ്ങള്‍ നിരവധിയാണ്.

മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികളെന്നും ഈ വൈദീകന്‍ പറയുന്നു.. ‘കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേര്‍. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികള്‍ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികള്‍ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാന്‍ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കള്‍ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോള്‍ അവരുടെ കുട്ടികളാണ് മന്ദബുദ്ധികള്‍ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കള്‍ക്കും യുവതികള്‍ക്കും മൃഗ ജീവിതമാണ്. അവര്‍ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങള്‍.

ഇതുകൂടാതെ ഈ വീഡിയോയില്‍ പറയുന്ന വൈദീകന്‍ പ്രവാസികളേയും അധിക്ഷേപിക്കുന്നുണ്ട്. അയര്‍ലന്റില്‍ ധ്യാനത്തിനു പോയപ്പോള്‍ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കള്‍ക്ക് എന്നും, അയര്‍ലന്റിലാണ് ഏറ്റവും അധികം മലയാളികള്‍ക്ക് മന്ദബുദ്ധി കുട്ടികള്‍ എന്നും പറയുന്നു. അടുത്തത് യു.കെയില്‍. അതായത് മദ്യം കഴിക്കുന്നവരും, സ്വയം ഭോഗം ചെയ്യുന്നവരും, വ്യഭിചരിക്കുന്നവരുമായ സ്ത്രീകളും, യുവാക്കളും കൂടുതല്‍ കേരളത്തില്‍ നിന്നും എത്തപ്പെട്ട കേന്ദ്രം എന്നര്‍ഥം. കാനഡയിലും, ദുബൈയിലും, അമേരിക്കയിലും ധാരാളം ഇത്തരക്കാര്‍ മലയാളികളേ കണ്ടതായും വൈദികന്റെ പരാമര്‍ശമുണ്ട്.

വിദേശ രാജ്യങ്ങളില്‍ താമസമാക്കിയ പ്രവാസി മലയാളികളുടെ മക്കള്‍ മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ളവരാണെന്ന മുന്‍വിധി വൈദികന്‍ തുറന്നു പ്രകടിപ്പിക്കുന്നു. തീര്‍ത്തും ദയയും ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളെ മാതാപിതാക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പുച്ഛ സ്വരത്തില്‍ അധിക്ഷേപിക്കുന്ന വൈദികനു നേരെ ശക്തമായ വിമര്‍ശങ്ങളാണ് ഉണ്ടാകുന്നത്.

ഒരു ജനതയെ മൊത്തം ഒരു സമൂഹത്തെ മൊത്തം ശപിക്കുന്ന ഇദ്ദേഹം സാത്തന്റെ വചനം ആണ് പ്രസംഗിക്കുന്നതെന്ന് തോന്നിപോകുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. വചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഇത്തരം വൈദിക വേഷക്കാരെ എതിര്‍ക്കാന്‍ ക്രിസ്തു വിശ്വാസികളായവര്‍ രംഗത്ത് വരണമെന്നും. ബുദ്ധിഹീനരെയും ബലഹീനരെയും അപമാനിക്കുന്ന ഈ വൈദികനെതിരെ നിയമനടപടി എടുക്കാന്‍ പൊതുസമൂഹം രംഗത്ത് വരണമെന്നുമാണ് പ്രതികരണങ്ങള്‍.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: