തിരുവനന്തപുരം കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിത ലിഗയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം തിരുവല്ലത്ത് നികണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തില്‍ വള്ളികളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തു ചുണ്ടിയാടാന്‍ വന്നവരാണ് മൃതദേഹം കണ്ടത്. സ്ത്രീയുടെ മൃതദേഹത്തിന് ഒരു മാസം പഴക്കമുണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹത്തില്‍ ധരിച്ചിരിക്കുന്ന ജാക്കറ്റും സമീപത്തുനിന്നു കണ്ടെത്തിയ വിദേശ സിഗരറ്റുകളുടെ പാക്കറ്റ്, തൊലിയുടെ നിറം എന്നിവയാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന സംശയം ബലപ്പെടുത്തുന്നത്. ലിഗ ചികിത്സിച്ചിരുന്ന പോത്തന്‍കോട്ടെ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൃതദേഹം പരിശോധിച്ചെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമല്ലാത്ത സ്ഥലത്തു മൃതദേഹം കണ്ടതു കൊലപാതക സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. എന്നാല്‍ ജഡം ജീര്‍ണിച്ചതിനാല്‍ വിശദമായ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചു.
പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച് വര്‍ഷമായി ഡബ്ലിനിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. പോത്തന്‍കോടുള്ള ഒരു സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു.
ചികിത്സയില്‍ അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് മാര്‍ച്ച് 14ന് ലിഗയെ കാണാതാകുന്നത്. ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ് രാവിലെ 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോള്‍ ലിഗയെ കാണാനില്ലായിരുന്നു. ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടം പോയ ഡ്രൈവറെ കണ്ടെത്തി. രാവിലെ 8.30ഓടെ ഓട്ടോയില്‍ കയറിയ യുവതി തനിക്ക് ഏതെങ്കിലും ബീച്ചില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഇതനുസരിച്ച് കോവളത്ത് കൊണ്ടുവിട്ടുവെന്നും ഡ്രൈവര്‍ അറിയിച്ചു. 750 രൂപയാണ് ഓട്ടോക്കൂലി എന്ന് അറിയിച്ചപ്പോള്‍ 800 രൂപ നല്‍കി അവിടെ ഇറങ്ങിപ്പോവുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പേഴ്സ് പരിശോധിച്ചപ്പോള്‍ 2000 രൂപ മാത്രമേ ലിഗ കൊണ്ടുപോയിട്ടുള്ളൂ എന്നും മനസിലായി. ബാഗും പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ടായിരുന്നു.
തുടര്‍ന്ന് കോവളം ബീച്ചില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരാള്‍ മാത്രമാണ് ഇവിടെ ലിഗയെ കണ്ടതായി പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കോവളത്തും പരിസരത്തും ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചെങ്കിലും കാര്യമുണ്ടായില്ല. പരിസരത്തെ മറ്റ് ബീച്ചുകളിലും ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും അന്വേഷിച്ചു. കോവളം പൊലീസ് സ്റ്റേഷനില്‍ സമീപിച്ചപ്പോള്‍ പോത്തന്‍കോട് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങിയിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മാര്‍ച്ച് 16ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും പരാതിപ്പെട്ടു. ഇവിടെ നിന്ന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ടും പരാതി ബോധിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സഹോദരി ഇന്‍സി സ്‌ക്രോമേന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് നല്‍കിയിരുന്നു.
ഡികെ