കോട്ടയത്ത് ട്രെയിനില്‍ ദമ്പതിമാരെ ആക്രമിച്ച് കവര്‍ച്ച; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

 
കോട്ടയം: കോട്ടയത്തിനടുത്ത് ട്രെയിനില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച. വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമികള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെട്ടു. കോട്ടയം കുറുപ്പന്തറയ്ക്കും കോതനല്ലൂരിനും ഇടയ്ക്ക് കേരളാ എക്‌സ്പ്രസിലാണ് സംഭവം. കല്ലമ്പലം സ്വദേശി ഹൈറുന്നിസയ്ക്കാണ് പരുക്കേറ്റത്. തലയ്ക്ക് അടിയേറ്റ ഇവര്‍ അബോധാവസ്ഥയിലാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്രി. ഭര്‍ത്താവ് അന്ധനായ മുഹമ്മദ് നിസാറിനും പരുക്കേറ്റിട്ടുണ്ട്.

രണ്ടംഗ മോഷണ സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗും 3000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവര്‍ന്നിട്ടുണ്ട്. ട്രെയിനിലെ ഭിന്ന ശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് മുഹമ്മദ് നിസാറും ഭാര്യയും യാത്ര ചെയ്തിരുന്നത്. കവര്‍ച്ചാ സംഘം പിന്നീട് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച ശേഷം കടന്നുകളഞ്ഞു.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ കവര്‍ച്ചക്കാരെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശികളായ ബിനു, സന്തോഷ് എന്നിവരാണ് പിടിയിലായത്. കോതനല്ലൂരിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു.

Share this news

Leave a Reply

%d bloggers like this: