കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കേന്ദ്ര മെട്രോ റയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ചയാണ് സുരക്ഷാ പരിശോധനങ്ങള്‍ പൂര്‍ത്തിയായത്. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് അഥവാ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് കെഎംആര്‍എല്ലിന് കൈമാറി. അന്ന് നടത്തിയ പരിശോധനയില്‍ മെട്രോ മികച്ചതെന്ന് ചീഫ് മെട്രോ സുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റര്‍ ദൂരം പരിശോധിച്ച ശേഷമാണ് മെട്രോ റെയില്‍ ചീഫ് സേഫ്റ്റി കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം സംതൃപ്തി അറിയിച്ചത്. മെട്രോയുടെ 11 സ്റ്റേഷനുകളിലും മുട്ടത്തെ മെട്രോ കോച്ച് ഡിപ്പോയിലും സംഘം മൂന്നു ദിവസമായി പരിശോധന നടത്തിയിരുന്നു.
സ്റ്റേഷനുകള്‍, പാളം, സിഗ്നലിങ്, ടെലികമ്യൂണിക്കേഷന്‍, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ശുചിമുറികള്‍, അനൗണ്‍സ്മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും സംഘം പരിശോധിച്ചു. സുരക്ഷാകാര്യങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ചു. ട്രാക്കുകള്‍ മികച്ചതാണ്. സ്റ്റേഷനുകള്‍ക്കുള്ളിലെ തീമിങ് കൊച്ചി മെട്രോയെ വേറിട്ടുനിര്‍ത്തുന്നുവെന്ന് സംഘം അറിയിച്ചിരുന്നു. സൈനേജുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിലും ചില പോരായ്മകള്‍ കണ്ടെത്തി. അതു പരിഹരിക്കാന്‍ നിര്‍ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സ്റ്റേഷനുകളില്‍ മ്യുറല്‍ പെയിന്റിംഗും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുമെല്ലാം നിരത്തിക്കഴിഞ്ഞു. കളമശ്ശേരി മെട്രോ പാര്‍ക്കിംങ് ഏരിയയോട് ചേര്‍ന്ന് മെട്രോ പൊലീസ് സ്റ്റേഷനും തയ്യാറാവുന്നുണ്ട്. കൊച്ചിയിലെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷനാണ് കളമശ്ശേരിയിലേത്.
എ എം