കൊച്ചിയിലെ ഡേകെയറില്‍ ക്രൂരപീഡനം; സ്ഥാപന ഉടമ കസ്റ്റഡിയില്‍

കൊച്ചി നഗരത്തിലെ ഡേ കെയറില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനം. ഒന്നര വയസുമുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെ സ്ഥാപനയുടമയായ സ്ത്രീ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒന്നര വയസുള്ള കുട്ടിയെ ഇവര്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. ഒന്നര വയസുകാരനോടാണ് സ്ഥാപന നടത്തിപ്പുകാരിയുടെ ക്രൂരത. ഈ കണ്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ഥാപനത്തിലുള്ള ഇരുപതോളം കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടത്തെ ജീവനക്കാരി പറഞ്ഞു. അടി കൊണ്ട് കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാടുകള്‍ വെള്ളം തുടച്ച് മായ്ക്കാന്‍ ഇവര്‍ പറയാറുണ്ടെന്നും ജീവനക്കാരി പറയുന്നു.

കുഞ്ഞിനെ മിനി എന്ന നടത്തിപ്പുകാരി സ്ഥിരമായി അടിക്കാറുണ്ടെന്ന് ഡേ കെയറില്‍ കൂടെയുള്ള നാല് വയസുകാരനും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്.

കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ സ്നേഹത്തോടെ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ഇവിടെ കുട്ടികളെയെത്തിച്ചവരെല്ലാം മക്കള്‍ നേരിടേണ്ടി വന്ന ദുരിതത്തിന്റെ ഞെട്ടലിലാണ്.


എ എം

Share this news

Leave a Reply

%d bloggers like this: