കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസില്‍ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാകും. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തന്നെ കേസ് ദുരഭിമാനകൊലയായി കണ്ട് വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരഭിമാന കൊലയായി വിചാരണ തുടങ്ങുന്നതിന് മുന്‍പ് പറയാനാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികള്‍ നാളെ ആരംഭിക്കാന്‍ തീരുമാനിച്ചത്.
തെളിവുകളുടെ പകര്‍പ്പുകള്‍ ലഭിച്ചില്ലെന്ന് കാട്ടി വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ലഭ്യമാക്കിയെന്ന് കോടതിയെ പ്രോസിക്യൂഷന്‍ ധരിപ്പിച്ചതോടെയാണ് വിചാരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായത്. വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുന്നത്. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതിന് ശേഷമേ കുറ്റപത്രത്തിന് മേലുള്ള വാദം തുടങ്ങുകയുള്ളു.
കഴിഞ്ഞ മെയ് 27നാണ് എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിനെ പ്രണയ ബന്ധത്തിന്റെ പേരില്‍ കാമുകിയായ നീനുവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് കേസില്‍ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവരടക്കം പന്ത്രണ്ടു പേര്‍ എന്നിവര്‍ പ്രതികളാണ്.
വലിയ സ്വാധീനങ്ങളുള്ള നീനുവിന്റെ മാതാപിതാക്കള്‍ ചാക്കോയുടെയും രഹനയുടെയും പ്രതിരോധത്തിനു വിപരീതമായി കേസ് ദുരഭിമാനക്കൊലയായി സെഷന്‍സ് കോടതി നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. സഹോദരന്‍ സാനുവിനെ ഒന്നാം പ്രതിയാക്കിയും പിതാവ് ചാക്കോയെ അഞ്ചാം പ്രതിയാക്കിയുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയാസ്, റിയാസ് എന്നിവര്‍ യഥാക്രമം രണ്ടും നാലും പ്രതികളാണ്. ഇവരെല്ലാം റിമാന്‍ഡിലാണുള്ളത്. നീനുവിന്റെ മൊഴിയാണ് കേസിന്റെ ബലം. ഒപ്പം അനീഷിന്റെയും ഗാന്ധിനഗര്‍ സ്റ്റേഷനിലെ നടപടി നേരിടുന്ന പൊലീസുദ്യോഗസ്ഥരുടെയും സാക്ഷിമൊഴികളും കുറ്റകൃത്യം ശരിവയ്ക്കുന്നതാണ്. സാനുവിന്റെ ഫോണ്‍ സംഭാഷണങ്ങളും കെവിനുമായി യാത്ര ചെയ്ത കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അനുബന്ധ തെളിവുകളായി കോടതിയില്‍ സമര്‍പ്പിക്കപ്പെടും. വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യക്കുറ്റവും പ്രതികള്‍ക്കു മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. സെഷന്‍സ് കോടതി ആറുമാസത്തിനകം വിധി പ്രസ്താവിക്കുന്നതോടെ, കേരളം കണ്ട വലിയ കുറ്റകൃത്യങ്ങളിലൊന്നിന്റെ നിയമപോരാട്ടത്തിന് അന്ത്യമാകും.