കേരളത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം; വിധിയെഴുതാന്‍ സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്…

തിരുവനന്തപുരം: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ എഴ് മുതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം മെയ് 23ന് ഫലം അറിയാം. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സരംഗത്തുള്ളത്. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും.

കേന്ദ്ര സേനയും പോലീസും കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. 58,138 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള 219 ബൂത്തുകളും സംസ്ഥാനത്തുണ്ട്.

ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടയില്‍ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കൊല്ലത്ത് നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പാലക്കാടും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് വെട്ടേക്കുകയും ചെയ്തു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയും രമ്യയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

13 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 13 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമേ ഗുജറാത്തിലും (26) ഗോവയിലും (2) സീറ്റുകളിലും മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി എംപി വരുണ്‍ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി നേടുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ചയാണ്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസിയില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും .

Share this news

Leave a Reply

%d bloggers like this: