കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ലെറ്റര്‍ക്കനിയില്‍ സിനിമാ പ്രദര്‍ശനം ; വരുമാനം മുഴുവനും പുനരധിവാസത്തിന്

മലയാളക്കരയാകെ സമ്പല്‍സമൃദ്ധമായ ഓര്‍മ്മകള്‍ കൊണ്ട് പൂക്കളമിട്ട് എല്ലാവര്‍ഷവും കടന്നുവരുന്ന പൊന്നിന്‍ ചിങ്ങമാസം, ഇത്തവണ വന്നത് ഒരു അഭയാര്‍ത്ഥിയെപ്പോലെയാണ്.

മനുഷ്യ സ്‌നേഹത്തിന്റെ പങ്കായമെറിഞ്ഞു കുതിച്ചു വന്ന് പലരുടെയും ആയുസ്സ് ജീവിതത്തിലേക്ക് വലിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികള്‍ മുതല്‍, ഒരു പുനര്‍ജന്മത്തിന്റെ ആകാശത്തിലേക്ക് ജീവനുകളെ സുരക്ഷയുടെ കയറില്‍ കോര്‍ത്ത് ഉയര്‍ത്തിയെടുത്ത ഇന്ത്യന്‍ സൈന്യം വരെ മാനവികതയുടെ ആള്‍രൂപങ്ങളായി മഹാബലിയോടൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന ഒരു ഓണക്കാലം കൂടിയാണിത്.പക്ഷെ ഒരു രാത്രിയ്ക്ക് ഒരു ആയുസ്സിന്റെ സമ്പാദ്യം ഒഴുക്കിക്കളയാന്‍ ഉള്ള ശക്തിയുണ്ടെന്ന തിരിച്ചറിവില്‍ ഇപ്പോഴും പകച്ചുനില്‍ക്കുകയാണ് മലയാളികള്‍ മുഴുവനും.

ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ പ്രളയത്തിന്റെ ഇരകള്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. സാധ്യമായതില്‍ വച്ച് ഏറ്റവും മികച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മലയാളക്കരയാകെ കൈകോര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. പത്തു ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരും ഈ ദൗത്യത്തില്‍ സജീവപങ്കാളിത്തം വഹിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതനുസരിച്ച്, സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ചാരിറ്റി സംരംഭങ്ങള്‍ക്കു ചിലവഴിക്കുന്നതിനോടൊപ്പം ഇരുപത്തിയഞ്ചു ശതമാനം ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി വിനിയോഗിക്കുന്നതാണ്.

ആഗോളവ്യവസായമേഖലയിലെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുകള്‍ സാമൂഹ്യ സന്ദേശം നല്‍കുന്ന മികച്ച സിനിമകള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് സിനിമനിര്‍മ്മാണ മേഖലയ്ക്ക് ഒരു വലിയ മുന്നേറ്റമുണ്ടാക്കുന്ന നവപ്രവണതയാണ്. ലോകമെമ്പാടും ബ്രാഞ്ചുകളുള്ള ഏരീസ് ഗ്രൂപ്പ്, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമയിലൂടെ അത്തരത്തിലൊരു മുന്നേറ്റത്തിന് മലയാള സിനിമയിലും തുടക്കം കുറിച്ചിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയ്ക്ക് ആയി നീക്കിവച്ച തുക ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച സിനിമയായതുകൊണ്ട് തന്നെ പൊതുസമൂഹത്തിന് എന്നപോലെ, സിനിമ എന്ന അസംഘടിതമേഖലയിലെ എല്ലാ അവശകലാകാരന്മാര്‍ക്കും ഈ സിനിമയുടെ വരുമാനം കൊണ്ടുള്ള ഗുണ ഫലം ലഭ്യമാകും.ഇത്തരത്തില്‍ ഒരു സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം മുഴുവന്‍ സമൂഹത്തിന്‍ന്റെയും സിനിമാ മേഖലയുടെയും ഉന്നമനത്തിനായി നീക്കി വയ്ക്കപ്പെടുന്നത് മലയാള സിനിമയില്‍ത്തന്നെ ആദ്യമായാണ്.

സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട് നിര്‍മ്മിച്ച സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഒരു അവാര്‍ഡ് സിനിമ ആണെന്ന് കരുതേണ്ട. പ്രണയവും, ഫൈറ്റും, കോമഡിയും സംഗീതവും എല്ലാമുള്ള ഒരു ‘ പക്കാ ന്യൂ ജനറേഷന്‍ എന്റര്‍ടൈന്‍മെന്റ് ‘ സിനിമയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.

സെപ്റ്റംബര്‍ അവസാനവാരം ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ പത്തു ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. എന്നാല്‍ അതോടൊപ്പം തന്നെ ഒരു സാമൂഹിക സന്ദേശം ഉള്‍ക്കൊള്ളുന്നതും വരുമാനം പൂര്‍ണമായും സാമൂഹിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുന്നതുമായ സിനിമ എന്ന നിലയില്‍, ആവശ്യാനുസരണം വിദ്യാലയങ്ങളിലോ ദുരിതാശ്വാസക്യാമ്പുകളിലോ, വിവിധ കമ്പനികളിലോ പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിക്കൊടുക്കാന്‍ സന്നദ്ധമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അഭിനി സോഹന്‍ നിര്‍മ്മിച്ചു ബിജു മജീദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കെ. ഷിബുരാജ് ആണ്. ഇതിനകം ഹിറ്റ് ആയി മാറിയ ഈ ചിത്രത്തിലെ എട്ടു ഗാനങ്ങളും സോഹന്‍ റോയ് എഴുതി, ബി ആര്‍ ബിജുറാം ഈണം പകര്‍ന്നു . വിനീത് ശ്രീനിവാസന്‍, സുദീപ്കുമാര്‍, രാജലക്ഷ്മി,അജയ് വാര്യര്‍ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം അഖില്‍ മേനോന്‍, ബിച്ചു വേണു, ശരണ്യ സതീഷ് തുടങ്ങിയ നവാഗതരും പാടിയിട്ടുണ്ട്.

‘ ഈ സിനിമയ്ക്ക് നിങ്ങള്‍ എടുക്കുന്ന ഓരോ ടിക്കറ്റും നിങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നത് രണ്ടരമണിക്കൂറിന്റെ ഒരു മികച്ച എന്റര്‍ടൈന്‍മെന്റ് ആണ്.
അതോടൊപ്പം സമൂഹത്തിന്റെ നാനാമേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉള്ള ഒരു കൈത്താങ്ങും. ലോകത്തിന്റെ ഏത് കോണിലിരുന്നും നമ്മുടെ നാടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഇത്. ഈയൊരു സന്ദേശം ‘ ഷെയര്‍ ‘ ചെയ്യുന്നതു പോലും ഒരു സന്നദ്ധ സേവനം ആണ് ‘. ഈ സിനിമയുടെ പ്രോജക്ട് ഡിസൈനറും പ്രമുഖ ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് പറയുന്നു.

ശരിയാണ്, ഈ ഒരു സന്ദേശം മറ്റുള്ളവരില്‍ക്കൂടി എത്തിക്കാനായി നമ്മള്‍ ഷെയര്‍ ചെയ്തില്ലെങ്കിലും നമുക്ക് ഒരുപക്ഷേ ഒന്നും നഷ്ടപ്പെടാന്‍ ഉണ്ടാവില്ല. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഒരു മിനുട്ട് കൂടി കടന്നുപോകും. എന്നാല്‍ നമ്മുടെ ‘ഒരു ഷെയര്‍ ‘ ചിലപ്പോള്‍ ചരിത്രമായേക്കാം. മലയാള സിനിമയുടെ ചരിത്രം തിരുത്തുന്ന മറ്റൊരു ചരിത്രം !!.

Share this news

Leave a Reply

%d bloggers like this: