കേരളം കാത്തിരുന്ന വിധി; ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 302 പ്രകാരം കൊലപാതകത്തിന് കോടതി പ്രതിക്ക് വധശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഐപിസി 376 പ്രകാരം മാനഭംഗത്തിന് പത്ത് വര്‍ഷം കഠിന തടവ് 376 എ പ്രകാരം അതിക്രൂരമായ പീഡനത്തിന് ജീവപര്യന്തവും 25000 രൂപ പിഴയും വിധിച്ചു. ഐപിസി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കടന്നതിന് 7 വര്‍ഷം തടവ്
അന്യായമായി തടഞ്ഞുവെച്ചതിന് ഐപിസി 342 പ്രകാരം 1 വര്‍ഷം തടവ്, 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

കഴിഞ്ഞ രണ്ട് ദിവസത്തെ അന്തിമ വാദത്തിനൊടുവില്‍ അമിറുള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കം അഞ്ച് ഗുരുതരമായ കുറ്റങ്ങള്‍ അമീര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ കോടതിക്ക് കഴിഞ്ഞു. ജിഷ വധക്കേസ് നിര്‍ഭയ കേസിന് സമാനമായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും ഡിഎന്‍എ പരിശോധനഫലം എന്ന പുകമറ സൃഷ്ടിച്ച് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നുമായിരുന്നു ശിക്ഷാവിധി കേള്‍ക്കാനായി കോടതിയില്‍ എത്തിക്കുമ്പോള്‍ കഴിഞ്ഞ ദിവസം പ്രതി അമിറുളിന്റെ പ്രതികരണം. ജിഷയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും കോടതിക്ക് പുറത്തുവച്ച് അമിറുള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായാണ് കോടതി കണ്ടെത്തിയത്. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയത്.

ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: