വാഷിംഗ്ടണ്‍ : അനലിറ്റയ്ക്ക് 50 ദശലക്ഷം ഉപഭോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയില്‍ ഫേസ്ബുക്കിനെതിരെ പിഴ ചുമത്താന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തീരുമാനം. അമേരിക്കയിലെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയെ തുടര്‍ന്ന് 2018-ലാണ് അമേരിക്കന്‍ സ്വതന്ത്ര ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.
ഫേസ്ബുക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കംബ്രിഡ്ജ് അനാലിറ്റിക സ്ഥിരീകരിച്ചതോടെ ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ആളുകള്‍ ഫേസ്ബുക് ഉപയോഗം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. ഇതേ തുടര്‍ന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് ഫേസ്ബുക് ഉറപ്പു നല്‍കിയിരുന്നു.
യൂറോപ്പില്‍, യൂണിയന്‍ രാജ്യങ്ങളില്‍ പൗരന്മാരുടെ സ്വകര്യ വിവരങ്ങള്‍ പുറത്തായതോടെ യൂണിയന്‍ പാര്‍ലമെന്റില്‍ നേരിട്ടെത്താന്‍ ഫേസ്ബുക് സി.ഇ. ഒ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിന് ഇ യു നിദേശവും നല്‍കിയിരുന്നു. ഇവിടെയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇനി പുറത്താകില്ലെന്നു തന്നെയാണ് സുക്കര്‍ബെര്‍ഗ് ആവര്‍ത്തിച്ചത്. തുടര്‍ന്നും അത്തരം നടപടികള്‍ ഉണ്ടായാല്‍ ഫേസ്ബുക് പിഴ നല്‍കേണ്ടിവരുമെന്നും ഇ.യു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യതയെ മികച്ച രീതിയില്‍ പരിരക്ഷിക്കുമെന്ന് 2012-ല്‍ തന്നെ ഫെയ്‌സ്ബുക് എഫ്ടിസി-ക്ക് ഉറപ്പു നല്‍കിയിരുന്നു. അത് ലംഘിക്കപ്പെട്ടോയെന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. 5 ബില്യണ്‍ ഡോളര്‍ പിഴ എന്നത് ഒരു ടെക്‌നോളജി കമ്പനിക്കെതിരെ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ്. തീരുമാനത്തെ റിപ്പബ്ലിക്കന്‍മാര്‍ അനുകൂലിക്കുകയും ഡെമോക്രാറ്റുകള്‍ എതിര്‍ക്കുകയും ചെയ്തു. പിഴ ചുമത്താന്‍ നീതിന്യായ വകുപ്പ് അന്തിമ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു