കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് കലരുന്നെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ഒമ്പത് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയതോതിലുള്ള പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.

ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്സിക്കോ, തായ്ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് 250 കുപ്പി വെള്ളം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച 93% സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ് ,ബിസ് ലേരി,എപുറ, ജെറോള്‍സ്റ്റെയ്നര്‍,മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നത്. ലഭിച്ചവയില്‍ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് നാരുകളല്ലെന്നും പഠനത്തില്‍ വ്യക്തമാവുന്നു.

കുപ്പികളില്‍ വെള്ളം നിറച്ച ശേഷം മൂടിയിടുന്ന നിര്‍മ്മാണ പ്രക്രിയയിലാണ് പ്ലാസ്റ്റിക് ശകലങ്ങള്‍ കടന്നുകൂടുന്നതെന്നാണ് പഠനം നിരീക്ഷിക്കുന്നത്. ‘കുപ്പികളില്‍ വെള്ളം നിറച്ച ശേഷമാണ് ഇത് സംഭവിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത് മൂടിയില്‍ നിന്നാണ് വരുന്നത്’, മാസണ്‍ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരൊറ്റ കുപ്പിയില്‍ പൂജ്യം മുതല്‍ 1000 ശകലങ്ങള്‍ വരെ കണ്ടെത്തി.ഒരു ലിറ്ററില്‍ ശരാശരി 325 എന്ന കണക്കിലാണ് പ്ലാസ്റ്റിക് മാലിന്യം കടന്നു കൂടിയിരിക്കുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിക്കുന്നത് ഓട്ടിസം, കാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത എന്നിവയിലേക്ക് വരെ നയിക്കും, മാസണ്‍ പറയുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: