ഡബ്ലിന്‍: കുട്ടികളുടെ സ്‌കൂള്‍ കാലം ആരംഭിക്കുന്നതോടെ രക്ഷിതാക്കളുടെ മനസ്സ് അസ്വസ്ഥമാവുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ് പല രക്ഷിതാക്കളും നേരിടുന്നത്. വിദ്യാഭ്യാസപരമായ അവശ്യം വസ്തുക്കള്‍ വാങ്ങിക്കാന്‍ പല രക്ഷിതാക്കളും നെട്ടോട്ടമോടുന്ന സാഹചര്യം അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുകയാണെന്ന് ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.
യൂണിഫോമുകള്‍, ഷൂ, ബാഗ് തുടങ്ങിയ വസ്തുക്കള്‍ വാങ്ങിക്കുന്നതിനു ഓരോ കുട്ടിക്കും 1 ,209 യൂറോ വരെ ഈ വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ലാപ്‌ടോപ്പ് പോലുള്ള ഇലക്ട്രോണിക് വസ്തുക്കളും ഈ ലിസ്റ്റില്‍ വരുന്നതോടെ പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസ ചെലവുകള്‍ പരിധി വിടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
വിദ്യാഭ്യാസ ചെലവുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 ശതമാനം വര്‍ധിച്ചത് ചൂണ്ടിക്കാണിക്കുകയാണ് ഐറിഷ് ലീഗ് ഓഫ് ക്രഡിറ്റ് യൂണിയന്‍. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് പലരും രേഖപ്പെടുത്തുന്നത്. പ്രൈമറി സ്‌കൂള്‍ ചെലവുകള്‍ 81 യൂറോ വര്‍ദ്ധിച്ച് 1 ,048 യൂറോയില്‍ എത്തിയപ്പോള്‍ സെക്കണ്ടറി വിദ്യാഭ്യാസ ചെലവ് 1476 യൂറോയില്‍ നിന്ന് 1401 യൂറോയിലെത്തിയിരിക്കുകയാണ്.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നികത്തുന്നതിന് പലിശ നിരക്കില്‍ കടം വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് അലയന്‍സ് സി.ഇ.ഓ തെന്‍യാ വാര്‍ഡന്‍ വ്യക്തമാക്കുന്നു. അവശ്യ വസ്തുക്കളുടെ ലിസ്റ്റില്‍ നിന്നും അപ്രധാനമാണെന്ന് തരം തിരിച്ച് ചിലവ മാറ്റി നിര്‍ത്തിയാണ് 50 ശതമാനം രക്ഷിതാക്കളും വിദ്യാഭ്യാസ ചെലവ് നടത്തിപ്പോകുന്നത്.
എ എം