കുഞ്ഞു ഷെറിന്‍ എവിടെ?? കാണാതായിട്ട് ദിവസങ്ങള്‍ ആകുന്നു

 

അമേരിക്കയിലെ വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പൊലീസിന് ഇനിയും വ്യക്തമായ ചിത്രം കിട്ടിയില്ല. അതിനിടെ വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്ലി മാത്യുവിന്റെ (37) മൂന്നു വാഹനങ്ങള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്ത് ഇതിലൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ മൂന്നു വയസ്സുകാരി സരസ്വതിയെ(ഷെറിന്‍) കാണാതായെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത നിലയിലാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം അധികൃതര്‍. രണ്ടു വര്‍ഷം മുന്‍പ്, കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണു ദമ്പതികള്‍ ഇവിടെനിന്നു ദത്തെടുത്തത്. യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. നേരത്തെ കേരളത്തില്‍ നിന്നാണ് മലയാളി ദമ്പതികള്‍ കുട്ടികളെ ദത്തെടുത്തതെന്ന വാദം സജീവമായിരുന്നു.

വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ലാപ്ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്തു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വെസ്ലി പൊലീസിനെ അറിയിച്ചത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനിടെ ഷെറിനെ വെസ്ലി മാത്യു അപായപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നു കൊച്ചിയിലെ ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തിയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നു വെസ്ലി ആണയിട്ടു പറഞ്ഞതായും അവര്‍ വ്യക്തമാക്കി.

മൂന്നുവര്‍ഷം മുന്‍പു ഗയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു സരസ്വതിയെ ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം കണ്ടെത്തിയത്. കുട്ടിയുടെ ഒരു കണ്ണ് ചെറുതായതിനാല്‍ കാഴ്ചക്കുറവുണ്ട്. സംസാരവൈകല്യവും ഒരു കൈയ്ക്കു സ്വാധീനക്കുറവുമുണ്ട്. ഡല്‍ഹിയിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റി (സിഎആര്‍എ) വഴിയാണു ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുട്ടിയെ കാണാതായ വിവരം സിഎആര്‍എ ഇമെയില്‍ വഴിയാണ് അറിയിച്ചത്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതും സിഎആര്‍എയാണ്. കുട്ടിയെ കാണാതായ സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹതാണ്. കുഞ്ഞിനെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്ന സംശയം എഫ് ബി ഐയ്ക്കുണ്ട്.

കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകള്‍ പിടിച്ചെടുത്തത്. 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്നാണു പൊലീസ് നല്‍കുന്ന സൂചന. താമസിയാതെ മലയാളിയെ അറസ്റ്റ് ചെയ്‌തേക്കും. കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

മൂന്ന് വയസുമാത്രം പ്രായമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിര്‍ത്തിയതിന് പിന്നാലെ കുഞ്ഞിനെ കാണാതായെന്ന വിവരമാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് തെറ്റാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തുന്നത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നാണ് വെസ്ലി മാത്യു പൊലീസിന് ആദ്യം മൊഴി നല്‍കിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോള്‍ കാണാതായെന്നും. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. അതിനാല്‍ ആദ്യം മുതല്‍ വെസ്ലി മാത്യു പൊലീസ് നിരീക്ഷണത്തിലായിരുന്നു. പുറത്തു നിര്‍ത്തിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോള്‍ വളര്‍ത്തുമകളെ കാണാനില്ലെന്നുമായിരുന്നു മലയാളി ദമ്പതികളുടെ മൊഴി.

അതേസമയം, പുലര്‍ച്ചെ മൂന്നിനുണ്ടായ സംഭവം അഞ്ചുമണിക്കൂര്‍ പിന്നിട്ട് എട്ടുമണിയോടെയാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈല്‍്ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. സര്‍വെയ്ലന്‍സ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഈ സാഹചര്യത്തിലാണ് കുട്ടി മരിച്ചിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്. കുഞ്ഞിനെ നി്ര്‍ത്തിയതിന് അപ്പുറത്ത് ചെന്നായ്ക്കളെ ഇടയ്ക്ക് കാണാറുണ്ടായിരുന്നു എന്ന് വെസ്ലി മാത്യുവിന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞിനെ ചെന്നായ്ക്കള്‍ അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

തൊട്ടപ്പുറത്തായി റെയില്‍വെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാന്‍ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിനിടെയാണ് പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ കിട്ടുന്നത്. കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. ഇതും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: