കാലാവസ്ഥാ മലിനീകരണം: ജി-20 രാജ്യങ്ങള്‍ കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്ക് സബ്സിഡി മൂന്നിരട്ടിയാക്കി

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡികള്‍ ഏകദേശം മൂന്നിരട്ടിയാക്കി ജി-20 രാജ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഉദ്വമനം വെട്ടിക്കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ തീരുമാനവും എന്നത് ശ്രദ്ധേയമാണ്. എല്ലാ ഫോസില്‍ ഇന്ധന സബ്‌സിഡികളും ഒഴിവാക്കുമെന്ന് പ്രധാന സാമ്പത്തിക ശക്തികളെല്ലാം ഒരു ദശകം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

കല്‍ക്കരിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ പ്രധാനി ജപ്പാനാണ്. എന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ നിരന്തരം പറയുന്ന ഒരു കാര്യമാണ് ‘കാലാവസ്ഥാ വ്യതിയാനം എല്ലാ തലമുറകളുടെയും ജീവന്‍ അപകടത്തിലാക്കുകയാണ്. അതിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വേണം’ എന്നത്. വാര്‍ഷിക ജി-20 യോഗം വെള്ളിയാഴ്ച ജപ്പാനില്‍ ആരംഭിക്കും.

ചൈനയും ഇന്ത്യയുമാണ് കല്‍ക്കരിക്ക് ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കുന്നത്. ജപ്പാന്‍ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, യു.എസ് എന്നിവര്‍ തൊട്ടുപിറകെയുമുണ്ട്. കല്‍ക്കരി പൂര്‍ണ്ണമായും ഉപേക്ഷിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് യു.കെ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഫോസില്‍ ഇന്ധന ഊര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് പൗണ്ട് സഹായമായി നല്‍കുന്ന അവരുടെ നയത്തെ പാര്‍ലമെന്ററി റിപ്പോര്‍ട്ട് ശക്തമായി വിമര്‍ശിക്കുന്നു.

കടുത്ത വരള്‍ച്ച, വെള്ളപ്പൊക്കം, ചൂട്, ദാരിദ്ര്യം തുടങ്ങിയ ദുരന്തങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കാന്‍ അടുത്ത ദശകത്തിനുള്ളില്‍ ആഗോള ഉദ്വമനം പകുതിയായി കുറക്കേണ്ടതുണ്ട്. എന്നാല്‍ മലിനീകരണം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങലാണ് 2018-ല്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായത്.

Share this news

Leave a Reply

%d bloggers like this: