ഡബ്ലിന്‍: ഗ്ലാസ്‌ഗോയില്‍ കൊല്ലപ്പെട്ട ഐറിഷ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി കാരന്‍ ബെക് ലീയുടെ ഘാതകന്‍ അലക്‌സാണ്ടര്‍ പാക്ടു നേരത്തെ ബലാത്സംഗകേസില്‍ പ്രതിയാണെന്ന് റിപ്പോര്‍ട്ട്. ഗ്ലാസ്‌ഗോ ലൈനില്‍ 21 വയസുകാരനായ പാക്ടു ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും എന്നാല്‍ അഞ്ചുദിവസത്തെ വിചാരണയ്ക്ക് ശേഷം ഇയാളെ വെറുതെവിട്ടുവെന്നും STV News റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രിലില്‍ ഗ്ലാസ്‌ഗോയിലെ നൈറ്റ് ക്ലബില്‍ നിന്ന് കാണാതായ ബെക് ലീയെ കൊന്നുവെന്ന് ഇന്നലെ പാക്ടു കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഗ്ലാസ്‌ഗോയില്‍ ഉപരിപഠനം നടത്തുകയായിരുന്ന കോര്‍ക്ക് സ്വദേശിയായും നഴ്‌സുമായ കാരനെ കഴിഞ്ഞ ഏപ്രില്‍ 12-ാം തീയതി നിശാക്ലബിലെ പാര്‍ട്ടിക്കിടയില്‍ കാണാതാവുകയും നാലുദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാക്ടുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ ഹൈകോടതിയിലെ വിചാരണയ്ക്കിടെ പ്രതി കുറ്റസമ്മതം നടത്തിയതോടെ ദീര്‍ഘനാളായി നിന്ന ദുരൂഹതയുടെ ചുരുള്‍ അഴിയുകയാണ്.
സാംഗ്ച്വറി നൈറ്റ് ക്ലബില്‍ നിന്ന് പാക്ടുവിനൊപ്പം കാരന്‍ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഏതാനും മിനിറ്റുകള്‍ക്കകം ഇയാള്‍ കാരനെ കാറില്‍ കയറ്റി വഴിയില്‍ 12 മിനിട്ടോളം കാര്‍ നിര്‍ത്തിയിടുകയും കാരനെ ആക്രമിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് തലയില്‍ സ്പാനര്‍ കൊണ്ട് പന്ത്രണ്ടോ പതിമൂന്നോ തവണ അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പ്രതി അതിക്രൂരമായി കൊലചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച കരന്റെ കൈകളില്‍ പരിക്കേറ്റ് ഏറ്റിട്ടുണ്ടായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കോടതി വിചാരണയ്ക്കിടെ പാക്ടുവിനെ 2011 നവംബര്‍ 27 ന് സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് ( സ്‌കോട്‌ലന്‍ഡ്്) സെക്ഷന്‍ 1, 2 പ്രകാരം ഗ്ലാസ്‌ഗോയിലെ ബലിയോള്‍ ലൈനില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഫെബ്രുവരി 2013 ന് പെയ്സ്ലി ഹൈക്കോടതി ഇയാള്‍ കുറ്റക്കാരനല്ലെന്ന് വിധിക്കുകയും ചെയ്തിരുന്നുവെന്ന് സ്്‌കോട്ടിഷ് കോര്‍ട്ട് ആന്‍ഡ് ട്രൈബ്യൂണല്‍ സര്‍വീസ് വ്യക്തമാക്കി.
2011 നവംബര്‍ 27 ന് വെളുപ്പിന് 24 വയസുകാരിയായ ഒരു യുവതിയെ സെക്‌സിന് നിര്‍ബന്ധിക്കുകയും ബലാത്കാരം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് പാക്ടുവിനെ അറസ്റ്റ് ചെയ്തതെന്ന് STV റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്നത്തെ കേസിന്റെ വിചാരണയില്‍ ആക്രമണത്തിന് ഇരയായ യുവതി താന്‍ സുഹൃത്തിന്റെ ബര്‍ത്ത്‌ഡേയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വുഡ്‌സ് ലാന്‍ഡ് റോഡില്‍ വെച്ച് 17 വയസുള്ള പാക്ടുവിനെ കാണുകയും ടാക്‌സി ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞ് നടക്കുന്നതിനിടയില്‍ പാക്ടു ഇവരെ കയറിപ്പിടിക്കുകയും അപമാനിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട് സമീപത്തുള്ളവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിചാരണവേളയില്‍ താനൊരു സ്വവര്‍ഗാനുരാഗിയാണെന്നും യുവതിയെ ആക്രമിച്ചിട്ടില്ലെന്നും അവര്‍ തന്നെ മുഖത്തടിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പാക്ടു പറഞ്ഞത്. അന്നത്തെ വിചാരണയില്‍ പാക്ടുവിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ക്രൂരനായ ഒരു കുറ്റവാളി വളരെ ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമാണ് കാരന്റേതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . ഈ സാഹചര്യത്തില്‍ പാക്ടുവിന് ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 8 നാണ് കേസില്‍ വിധി പറയുന്നത്.
-എജെ-