കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബം ഗുരുതരാവസ്ഥയില്‍ തുടരുന്നു

 

വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ അതീവ ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളികളായ ഷിബു കൊച്ചുമോന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിയാമ്മ ഡാനിയേല്‍ എന്നിവരുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇവര്‍ക്ക് ബോട്യുലിസം ആണെന്നാണ് വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രി വക്താവ് നല്‍കുന്ന സൂചന. കാട്ടുപന്നിയുടെ മാംസം കഴിച്ചതിനെ തുടര്‍ന്നാണ് മൂവരും രോഗാവസ്ഥയിലായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബോട്യുലിസത്തിന്റെ സാധ്യത പറയുന്നതെങ്കിലും യഥാര്‍ത്ഥ രോഗകാരണം എന്തുകൊണ്ടാണെന്നോ ബോട്യുലിസം പൂര്‍ണമായി സ്ഥിരീകരിക്കാമെന്നോ ഡോക്ടര്‍ പറയുന്നുമില്ല. ബോട്യുലസത്തിന്റെ പ്രതിരോധ മരുന്നകളോടു രോഗികള്‍ പ്രതികരിക്കുന്നതാണ് ഡോക്ടര്‍മാര്‍ ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്താന്‍ കാരണം. നേരിയ പുരോഗതി രോഗികളുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആശുപത്രിയധികൃതര്‍ പറയുന്നുണ്ട്.

ക്യൂന്‍സിലാന്‍ഡിലെ സ്പെഷ്യലിറ്റി സെന്ററിലേക്ക് രോഗികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ റിസള്‍ട്ട് കിട്ടാന്‍ ആഴ്ചകള്‍ എടുത്തേക്കാമെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കാണേണ്ടതാണെന്നും പൊതുജനങ്ങളെ ബാധിച്ചിരിക്കുന്ന ഏതെങ്കിലും ആരോഗ്യപ്രശ്നമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

ക്ലോസ്റീഡിയം ബോട്യുലീനിയം എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന വിഷബാധയാണ് ബോട്യുലിസം. പാകം ചെയ്ത് അടച്ചു വയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍(ക്യാന്‍ഡ് ഫൂഡ്) ആണ് സാധാരണ ക്ലോസ്റീഡിയം ബോട്യുലീനിയം ബാക്ടീരിയകള്‍ കണ്ടുവരുന്നത്. ഇറച്ചി വിഭവങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ ഇവയിലെല്ലാം ക്ലോസ്റീഡിയം ബോട്യുലീനിയം ബാക്ടീരിയ പടരാന്‍ സാധ്യതയുണ്ട്. അതേസമയം ഷിബു കൊച്ചുമോനും കുടുംബത്തിനും ബോട്യുലിസം ബാധിച്ചിരിക്കുന്നത് കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചതിനാലാണ് എന്നു പറയുമ്പോള്‍ ഇത് ക്ലോസ്റീഡിയം ബോട്യുലീനിയം മൂലമല്ല, ക്ലോസ്റീഡിയം ഷോവെ ബാക്ടീരിയ കാരണം ആകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പാകം ചെയ്യാത്ത ഇറച്ചിയില്‍ സാധാരണ ക്ലോസ്റീഡിയം ഷോവെയാണ് കണ്ടുവരുന്നത്. മൃഗങ്ങളില്‍ നേരിട്ട് ക്ലോസ്റീഡിയം ബോട്യുലീനിയം ബാധിക്കുന്നില്ല. ഇത്തരം വൈറസുകളെ പ്രതിരോധിക്കാന്‍ മൃഗങ്ങള്‍ക്ക് സാധിക്കും. ഒരുപക്ഷേ വേട്ടയാടി പിടിച്ച പന്നിയുടെ മാംസം പഴകിയശേഷം ഉപയോഗിക്കുകയോ, അതല്ലെങ്കില്‍ കൃത്യമായി പാകം ചെയ്യാതെ കഴിച്ചതു മൂലമോ ആകാം ഇവരില്‍ വിഷബാധയേറ്റിരിക്കുന്നതെന്നും കരുതാം. സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ക്ലോസ്റീഡിയം ബോട്യുലിസം, ക്ലോസ്റീഡിയം ഷോവെ പോലുള്ള ബാക്ടീരിയകള്‍ പെരുകുന്നത്. അണുബാധയുള്ള പന്നിയുടെ ഇറച്ചി കഴിച്ചതുകൊണ്ടാവാം ഷിബുവിനും കുടുംബത്തിനും വിഷബാധയേറ്റതെന്നു പറയുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ സാധ്യത അവര്‍ മാംസം ഉപയോഗിച്ച രീതിയില്‍ നിന്നാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഒന്നുകില്‍ അവര്‍ ആ മാംസം ഫ്രീസറിലോ മറ്റോ ദിവസങ്ങളോളം സൂക്ഷിച്ചതിനുശേഷം ഉപയോഗിച്ചതാവാം. ഇത്തരം സാഹചര്യത്തില്‍ ഇറച്ചിയില്‍ ക്ലോസ്റീഡിയം ഷോവെ അതല്ലെങ്കില്‍ ക്ലോസ്റീഡിയം ബോട്യുലീനിയം ബാക്ടീരിയകള്‍ പെരുകിയിരിക്കാം. മറ്റൊന്നു മാംസം പാകം ചെയ്ത രീതിയാകാം. അവശ്യമായ വേവ് ഇല്ലാതെയോ മറ്റോ തയ്യാറാക്കി കഴിച്ചിരിക്കാം. മതിയായ വേവില്‍ ബാക്ടീരിയകള്‍ നശിച്ചു പോകും. അതില്ലാതെ വരുമ്പോള്‍ ബാക്ടീരിയകള്‍ ഭക്ഷണപദാര്‍ത്ഥത്തില്‍ നില്‍ക്കുകയും അവ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിഷബാധയുണ്ടാവുകയുമാണ്.

ക്ലോസ്റീഡിയം ബോട്യുലീനിയം, ക്ലോസ്റീഡിയം ഷോവെ തുടങ്ങിയ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉടനടി ഭക്ഷണം കഴിച്ച വ്യക്തിയില്‍ ഭക്ഷ്യവിഷബാധയേല്‍ക്കുകയാണ്. തലച്ചോറ്, നാഡിവ്യൂഹങ്ങള്‍ എന്നിവയെയായിരിക്കും ഇവ പ്രധാനമായും ബാധിക്കുക, അതോടൊപ്പം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കും. ഛര്‍ദ്ദില്‍, വയറിളക്കം എന്നീ ലക്ഷണങ്ങളായിരിക്കും രോഗി ആദ്യം പ്രകടിപ്പിക്കുക. നാഡീവ്യൂഹങ്ങളെയാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ രോഗി പക്ഷാഘാതത്തിന് അടിമപ്പെട്ടു പോകാം. രോഗബാധിതരായവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും. ആരും തന്നെ പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കുന്നില്ല എന്നതാണ് വാസ്തവം. കേള്‍വിക്കുറവ്, കാഴ്ച്ചക്കുറവ്, ഓര്‍മ്മക്കുറവ്, നടക്കുന്നതില്‍ ബുദ്ധിമുട്ട്, പൂര്‍ണമായി ശരീരം തളര്‍ന്നുപോകല്‍, കോമ സ്റ്റേജിലാവുക എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് രോഗിയെ കൊണ്ടെത്തിക്കും.

ഷിബുവിന്റെയും കുടുംബാംഗങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയശേഷമം മാത്രമേ ഭാവി കാര്യങ്ങളെ കുറിച്ച് കൂടുതല്‍ കൃത്യമായ വിരങ്ങള്‍ പറയാന്‍ കഴിയൂ എന്നു വൈകാറ്റിയോ ആശുപത്രി അധികൃതര്‍ അറിയിക്കുന്നുണ്ട്.

ഷിബു കൊച്ചുമോന്‍(35) ഭാര്യ സുബി ബാബു(32) ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍(62) എന്നിവര്‍ ഒരാഴ്ചയോളമായി വൈക്കാറ്റോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരും ഇപ്പോള്‍ ചെറിയ തോതിലെങ്കിലും ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയിരിക്കുന്നതാണ് ഡോക്ടര്‍മാരെ ആശ്വസിപ്പിക്കുന്നത്. ഭാര്യ സുബി ബാബുവിനെ ഹൈ-ഡിപ്പെന്‍ഡന്‍സി വാര്‍ഡില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. ഷിബുവും മാതാവ് ഏലിക്കുട്ടിയും ഐസിയുവിലാണ് ഉള്ളത്.

ചികിത്സയില്‍ പുരോഗതിയുണ്ടായാലും ഷിബുവും കുടുംബവും തിരികെ ജീവിതത്തിലേക്ക് വരാന്‍ ഇനിയും മാസങ്ങള്‍ എടുക്കേണ്ടി വരുമെന്നതും അപ്പോള്‍ പോലും പൂര്‍ണമായ ആരോഗ്യസ്ഥിതി ഇവര്‍ക്ക് തിരികെ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പ് ഇല്ലാത്തതും ഇവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുകയാണ്. ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും മോചിതരാകാന്‍ എന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയനുസരിച്ചായിരിക്കും രോഗവിമുക്തിക്കെടുക്കുന്ന സമയവും കണക്കാക്കാന്‍ കഴിയുക. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് മൂവരും ഇപ്പോഴും. അബോധാവസ്ഥയില്‍ നിന്നും ഇവര്‍ മോചിതരായിട്ടില്ലായെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നത്.

ഷിബുവിന്റെയും സുബിയുടെയും മക്കള്‍ ഇറച്ചി പാകം ചെയ്തത് കഴിച്ചില്ല എന്നതാണ് ഇപ്പോള്‍ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നത്. അത്താഴ സമയത്തായിരുന്നു മാംസം വിളമ്പിയത്. ഏഴും ഒന്നും വയസുള്ള മക്കള്‍ ആ സമയത്ത് ഭക്ഷണം കഴിച്ചില്ല. തങ്ങളുടെ മാതാപിതാക്കള്‍ക്ക് സംഭവിച്ചതെന്താണെന്ന കാര്യത്തില്‍ ഈ കുട്ടികള്‍ക്ക് ഒന്നും വ്യക്തമല്ല. മൂത്തകുട്ടിയെ ഒരു തവണ ആശുപത്രിയില്‍ കൊണ്ടുവന്ന് ഷിബുവിനെയും സുബിയേയും കാണിച്ചിരുന്നു. നിലവില്‍ കുട്ടികളുടെ സംരക്ഷണം പള്ളി വക സംഘത്തിന്റെ ചുമതലയിലാണ്. ഷിബുവിന്റെ ബന്ധുക്കള്‍ ഉടന്‍ തന്നെ ന്യൂസിലാന്‍ഡില്‍ എത്തുമെന്നാണ് അറിയുന്നത്.

ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി സന്ദര്‍ശക വിസയിലാണ് എത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഈ രാജ്യത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. അതിനാല്‍ ഭീമമായ തുകയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കുടുംബത്തെ സഹായിക്കാന്‍ ഹാമില്‍ട്ടണ്‍ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ കുടുംബസഹായ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കുടുംബത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

 

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: