കല്ലട ട്രാവല്‍സിനെതിരെയുള്ള പ്രതിഷേധം; ഹിന്ദുവിനെതിരെയുള്ള ഗൂഢാലോചനയെന്ന് സംഘപരിവാര്‍…

കൊച്ചി: ബസില്‍ വച്ച് യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായി കല്ലട ട്രാവല്‍സിനെതിരേ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മാത്രമല്ല, കല്ലട ട്രാവല്‍സിനെതിരേ നിരവധി പേര്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരികയും ചെയ്യുന്നുണ്ട്. വ്യാപകമായ ആക്ഷേപമാണ് കല്ലടയുടെ ദീര്‍ഘദൂര സര്‍വീസുകളെക്കുറിച്ച് ഉയരുന്നത്. ബസ് ജീവനക്കാര്‍ ഗൂണ്ടകളെപ്പോലെ തങ്ങളെ അക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമായ വിവരങ്ങള്‍ സ്ത്രീകളും വൃദ്ധരും അടക്കം പങ്കുവയ്ക്കുന്നു. എന്നാല്‍ ഈ പരാതികളെല്ലാം ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്ന വര്‍ഗീയ പ്രചാരണവുമായാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയായില്‍ നിറയുന്നത്. കല്ലട ബസിന്റെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തതും യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തതും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് ബിജെപി/സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്സബുക്ക് പേജില്‍ പറയുന്നത് കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നത് ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്നാണ്. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നും ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായി ശിക്ഷ ഉറപ്പാക്കുന്നതിനു പകരം സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞുവയ്ക്കുന്നു. ഇതിനൊപ്പം പ്രകോപനപരമായി അദ്ദേഹം ചോദിക്കുന്നത് ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ എന്നാണ്.

പ്രതീഷ് വിശ്വനാഥിന്റെ അതേ പ്രചാരണങ്ങളാണ് മിക്ക സംഘപരിവാര്‍/ബിജെപി ഗ്രൂപ്പുകളില്‍ കാണാവുന്നത്. ഹിന്ദു സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിത നീക്കള്‍ തന്നെയാണ് കല്ലടയ്ക്കെതിരേയും ഉണ്ടായിരിക്കുന്നതാണ് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പില്‍ ഒരാള്‍ പറയുന്നത്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനമുണ്ട്.

നെഹ്റു ഗ്രൂപ്പ്, നിറപറ, അറ്റല്സ് എന്നിവയ്ക്കെതിരേ നടന്നപോലെ ട്രാവല്‍സ് രംഗത്തെ അതികായന്മാരായി കുറഞ്ഞകാലം കൊണ്ട് മാറിയ കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നതും ഹിന്ദു വിരുദ്ധതയാണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി. മറ്റു മതക്കാര്‍ നടത്തുന്ന പല സ്ഥാപനങ്ങളിലും ഇതിലേറെ തെമ്മാടിത്തരങ്ങള്‍ നടന്നിട്ടും ഹിന്ദു സ്ഥാപനങ്ങളില്‍ നടക്കുന്ന വളരെ ചെറിയ വിഷയങ്ങളെ പോലും വന്‍ പ്രചരണം നല്‍കി മോശമാക്കുകയും അത്തരം സ്ഥാപനങ്ങളുടെ വരുമാനം തകര്‍ക്കുവാന്‍ രാഷ്ട്രീയക്കാരെയും നിയമവ്യവസ്ഥിതിയേയും ഉപയോഗിക്കുകയാണെന്നും ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. നെഹ്റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും സമര്‍ത്ഥിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കെതിരേ നടത്തിവരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കല്ലട ഗ്രൂപ്പിനെതിരേയുള്ള കേസും നടപടികളെന്നു പറയുന്നവരുമുണ്ട്.

ബെംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ട്രാവല്‍സിന്റെ ബസ് കേടായെന്നു പറഞ്ഞു യാത്രാമധ്യേ മണിക്കൂറുകളോളം പിടിച്ചിട്ടത് ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കളെയാണ് വൈറ്റിലയില്‍ വച്ച് ഒരു കൂട്ടം ഗുണ്ടകള്‍ എത്തി ക്രൂരമായി മര്‍്ദിച്ചത്. പാതിരാത്രിയില്‍ മര്‍ദ്ദനമേറ്റ യുവാക്കളെ ബസില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. യാത്രക്കാരില്‍ ഒരാള്‍ ഈ സംഭവങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പുറത്തറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധം കല്ലട ഗ്രൂപ്പിനെതിരേ ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയുമൊക്കെ ഉണ്ടായത്. പിന്നാലെ കൂടുതല്‍ പേര്‍ കല്ലടയ്ക്കെതിരേ പരാതികളുമായി രംഗത്തു വന്നു. പൊതുസമൂഹം ഏതാണ് പൂര്‍ണമായി തന്നെ കല്ലടയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തു നില്‍ക്കുമ്പോഴാണ് ഈ സംഭവം വര്‍ഗീയവത്കരിക്കാനും കല്ലടയ്ക്കെതിരേ നടക്കുന്നത് ഹിന്ദുത്വവിരുദ്ധ പ്രവര്‍ത്തനമാണെന്നും പറഞ്ഞ് സംഘപരിവാര്‍/ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: