ബെംഗളൂരു: പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേയ്ക്ക്. രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത കുതിപ്പ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കേവല ഭൂരിപക്ഷം നേടി ബിജെപി ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷത്തിനു 113 സീറ്റാണ് വേണ്ടത്. കോണ്‍ഗ്രസ് സീറ്റുനില എഴുപതില്‍ താഴെപ്പോയി. കഴിഞ്ഞതവണ 122 സീറ്റാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്.
തുടക്കത്തില്‍ ലീഡു നേടുകയും പിന്നീട് ഒപ്പത്തിനൊപ്പം നീങ്ങുകയും ചെയ്ത കോണ്‍ഗ്രസ് പിന്നോക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. 40 ഇടത്ത് ജെഡിഎസ് മുന്നിട്ടുനില്‍ക്കുന്നു. ആദ്യം കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത്. തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്നേറ്റം നടത്തി. തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസും മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്.
കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ഥികളെ പിന്നിലാക്കി രാമനഗര-ചെന്നപ്പട്ടണത്തില്‍ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ മുന്നേറ്റം ആണ്. മലയാളികളായ മംഗലാപുരത്ത് യുടി ഖാദറും, കെജെ ജോര്‍ജും,എന്‍എ ഹാരിസും മുന്നിലാണ്.
222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും.
224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. 38 കേന്ദ്രങ്ങളില്‍ വന്‍ സുരക്ഷാ സേനയെയാണ് സജ്ജമാക്കിയിട്ടുള്ളത്. 50,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷാസേനയിലുള്ളത്.
ഡികെ