കത്തിജ്ജ്വലിച്ച പ്രതിഷേധം; ഒടുവില്‍ നിര്‍ഭയ്ക്ക് നീതി

ഡല്‍ഹി നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. കീഴ് ക്കോടതി വിധിക്കെതിരെ പ്രതികള്‍ നാലുപേരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിധി വന്നത്.

അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്കു വിധി പ്രസ്താവിക്കും. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണു കീഴ് ക്കോടതി വധശിക്ഷ വിധിച്ചതെന്ന അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ചൂടേറിയ വാദങ്ങള്‍ക്കു വഴിതുറന്നിരുന്നു. ഇക്കാരണത്താല്‍ വധശിക്ഷ റദ്ദാക്കാവുന്നതാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.2013 സെപ്റ്റംബര്‍ 11നാണ് ആറുപ്രതികളില്‍ നാലു പ്രതികള്‍ക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റംചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീടു പുറത്തിറങ്ങി. ഒന്നരവര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അടുത്തകാലത്ത് സുപ്രീംകോടതിക്കു മുന്നിലെത്തിയ സൗമ്യ കേസിലടക്കം ഭൂരിഭാഗം കേസുകളിലും പ്രതികളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമാണു നിര്‍ഭയ സംഭവമെന്നും പ്രതികള്‍ക്കു ശിക്ഷ കുറയ്ക്കുകയോ വെറുതെ വിടുകയോ ചെയ്താല്‍ സമൂഹ മനസാക്ഷിക്കുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

രാജ്യത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു 2012 ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ നടന്നത്. സുഹൃത്തിനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന വൈദ്യവിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.

സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തി. നവമാധ്യമങ്ങളിലും മറ്റും ഇതേ തുടര്‍ന്ന് ചര്‍ച്ചകളുണ്ടാവുകയും, ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടര്‍ന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സുപ്രീംകോടതി കാട്ടിയ ആര്‍ജവം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ലഘൂകരിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ഉപദേശം മറികടന്നാണ് സുപ്രീംകോടതി വിധിപ്രസ്താവം.

നാള്‍വഴികള്‍

2012 ഡിസംബര്‍ 16, രാത്രി 9.15. ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും ദ്വാരകയിലേക്കു പോകാനായി ബസില്‍ കയറിയ പെണ്‍കുട്ടി ക്രൂരമായി പീഡിക്കപ്പെടുന്നു.
ഡിസംബര്‍ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
ഡിസംബര്‍ 18: ഇന്ത്യയില്‍ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികളായ നാലുപേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
ഡിസംബര്‍ 19: പെണ്‍കുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടര്‍മാരുടെ സംഘത്തോട് പെണ്‍കുട്ടി എഴുതി ചോദിച്ചു.
ഡിസംബര്‍ 20: ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലും പ്രതിഷേധം.
ഡിസംബര്‍ 21: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുറ്റവാളികളില്‍ ഒരാളെ പെണ്‍കുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
ഡിസംബര്‍ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്‌സിന കുന്നിലും പ്രതിഷേധ ജ്വാലകള്‍.
ഡിസംബര്‍ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി.
ഡിസംബര്‍ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
ഡിസംബര്‍ 25: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.
ഡിസംബര്‍ 26: എയര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
ഡിസംബര്‍ 27: പെണ്‍കുട്ടി അത്യാസന്നനിലയില്‍.
ഡിസംബര്‍ 28: പെണ്‍കുട്ടിയുടെ അവയവങ്ങളില്‍ അണുബാധയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്ബ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
ഡിസംബര്‍ 29: ഇന്ത്യന്‍ സമയം രാത്രി രണ്ടേകാലിന് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ഡല്‍ഹിയില്‍ മഹാവീര്‍ എന്‍ക്ലേവ്‌സിനു (സെക്ടര്‍ 24) സമീപത്തുള്ള ശ്മശാനത്തില്‍ ശവസംസ്‌കാരം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ജനുവരി 03: സാകേത് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മാര്‍ച്ച് 10:കേസിലെ കുറ്റവാളിയായ രാംസിങ്? ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു
ഓഗസ്റ്റ് 30: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നുവര്‍ഷം തടവ്.
സെപ്റ്റംബര്‍ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാന്‍ വിധിച്ചു.
2017മെയ് അഞ്ച്?: കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹരജി സുപ്രീംകോടതി തള്ളി.

 
എ എം

Share this news

Leave a Reply

%d bloggers like this: