ഒസാമയുടെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ

ലണ്ടന്‍: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണം നടത്താന്‍ വിമാനം റാഞ്ചിയ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളെയെന്ന് വെളിപ്പെടുത്തല്‍. ഗാര്‍ഡിയന്‍ നടത്തിയ അഭിമുഖത്തില്‍ ഒസാമയുടെ അര്‍ധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

‘മുഹമ്മദ് അത്തയുടെ മകളെ അവന്‍ വിവാഹം കഴിച്ചതായി ഞങ്ങള്‍ കേട്ടിരുന്നു. പക്ഷെ അവനിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനില്‍ തന്നെ ഉണ്ടാവും’- അഹമ്മദ് വെളിപ്പെടുത്തി. ഒസാമയുടെ മരണശേഷം അല്‍ ഖ്വയ്ദ ഭീകര സംഘടനയുടെ ഉന്നത സ്ഥാനത്ത് ഹംസ എത്തിയെന്നും പിതാവിന്റെ മരണത്തിന് പകരം വീട്ടാന്‍ തയ്യാറെടുക്കുകയാവും എന്നുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അഹമ്മദും ഹസനും കൂട്ടിച്ചേര്‍ത്തു.

ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ ശേഷം അമേരിക്കന്‍ സൈന്യം അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത കത്തുകളില്‍ ഹംസ ബിന്‍ലാദനാണ് തന്റെ പിന്‍ഗാമിയെന്ന് ഒസാമ എഴുതിയതായി കണ്ടെത്തിയിരുന്നു. പാശ്ചാത്യ സൈനിക ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ലാദനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒസാമയുടെ മറ്റുരണ്ട് മക്കളായ ഖാലിദും സഅദും നേരത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഒസാമയുടെ മറ്റ് ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒസാമയുടെ വധത്തിന് ശേഷം സൗദി അഭയം നല്‍കിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: