‘ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല, സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ’: ഹൈക്കോടതി

സംസ്ഥാനത്തെ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി. ഹര്‍ത്താല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാമെന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി. സുപ്രിം കോടതി വരെ ഇടപെട്ടിട്ടും ഈ പ്രശ്നത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കും.

ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ നിലപാടറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൂടാതെ നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഓഫ് കൊമേഴ്സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്വസ്ഥമായി ബിസിനസ് മുന്‍പോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നില്ലെന്നും കടകള്‍ തല്ലിപ്പൊളിച്ച കേസില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും അതിനായി എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: