ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട്; ലോകനേതാക്കള്‍ ഒത്തുകൂടി അനുസ്മരിച്ചു

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് , അതായത് 1918ലെ 11-ാം മാസം 11-ാം തിയതി കൃത്യം 11 മണിക്ക്, പരസ്പരം പോര്‍വിളി ഉയര്‍ത്തിയ രാജ്യങ്ങള്‍ വെടിനിറുത്തല്‍ കരാര്‍ ഒപ്പിട്ടു. അതോടെ ഒരുകോടി സൈനികരുടെ ജീവനെടുത്ത തോക്കുകള്‍ നിശബ്ദരായി. യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലായ് 28 മുതല്‍ 1918 നവംബര്‍ 11 വരെ നീണ്ട ഒന്നാം ലോകമഹായുദ്ധത്തിന് വിരാമം കുറിച്ചതിങ്ങനെയാണ്. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ, 11-11-2018 ല്‍ കൃത്യം 11 മണിക്ക് ലോകമെങ്ങും ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങുകള്‍ നടന്നു.

പാരീസില്‍ സംഘടിപ്പിച്ച യുദ്ധസ്മരണ സമ്മേളനത്തില്‍ 80ഓളം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. ‘പ്രതീക്ഷ വളര്‍ത്താം, ഭയമകറ്റാം’ എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. നെപ്പോളിയന്‍ നിര്‍മ്മിച്ച കൂറ്റന്‍ വിജയകമാനത്തില്‍ നടന്ന ചടങ്ങില്‍ ലോകമഹായുദ്ധത്തില്‍ ജീവന്‍ ബലി നല്‍കിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഹസ്തദാനം നടത്തി, തോളില്‍ തട്ടി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. സംഭാഷണത്തിനിടെ ഇരുവരും കൈയിലെ പെരുവിരലുയര്‍ത്തി തംസ് മുദ്ര കൈമാറിയതും ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തു.

ഓസ്ട്രിയ – ഹംഗറി കിരീടാവകാശിയായ ആര്‍ച്ച് ഡൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡിനെയും പത്‌നി സോഫിയെയും യുഗോസ്ലാവിയന്‍ ദേശീയ വാദിയായ ഗവരില്ലോ പ്രിന്‍സിപ് കൊല ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ലോക രാഷ്ട്രങ്ങള്‍ രണ്ട് ചേരിയായി ഒന്നാംലോക മഹായുദ്ധത്തിന്റെ മൂലകാരണം.

ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യ ശക്തികളും ഓസ്ട്രിയ -ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രാജ്യം എന്നിവ ചേര്‍ന്ന കേന്ദ്രീയ ശക്തികളുമാണ് പരസ്പരം പട വെട്ടിയത്. ഏഴ് കോടി പട്ടാളക്കാര്‍ യുദ്ധം ചെയ്തു. ഒരു കോടി സൈനികരും 70ലക്ഷം സിവിലിയന്മാരും കൊല്ലപ്പെട്ടു. നാല് വര്‍ഷത്തിലേറെ നീണ്ട യുദ്ധകാലത്ത് വംശഹത്യയും മഹാവ്യാധിയുമായി കോടിക്കണക്കിനാളുകള്‍ വെറെയും മരിച്ചു. വെഴ്‌സായില്‍സ് ഉടമ്പടി ഒപ്പുവച്ചതോടെയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: