നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് ജാമ്യം. ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് ,തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.ഒരുലക്ഷം രൂപയാണ് ബോണ്ട് നല്‍കേണ്ടത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.
അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയും തവണയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണവീതം ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയത്. നീണ്ട 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
അറസ്റ്റിലായ ശേഷം ദിലീപ് സമര്‍പ്പിച്ച അഞ്ചാം ജാമ്യഹര്‍ജിയായിരുന്നു ഇത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പിന്നീട് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. എന്നാല്‍ സെപ്തംബര്‍ 18 ന് അതും തള്ളി. ജൂലൈ 10 നാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.
ഡികെ