ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

ന്യൂഡല്‍ഹി : ചൈനയിലെ വൂഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വര്‍ണ നേട്ടം. 2 മിനിറ്റ് 1.53 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു സ്വര്‍ണം നേടിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്. 2 മിനിറ്റ് 6.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്.

ഇതോടെ, ചാംപ്യന്‍ഷിപ്പിന്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഷോട്ടപുട്ട് താരം ഇന്ദര്‍ജിത്ത് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ലളിത ബാബര്‍ എന്നിവര്‍ നേരത്തെ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

മറ്റൊരു മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ പുരുഷന്‍മാരുടെ 800 മീറ്ററില്‍ വെള്ളി നേടി. സമയം 1 മിനിറ്റ് 49.69 സെക്കന്‍ഡ്. കോഴിക്കോട്ട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ സര്‍വീസസ് താരമാണ്. 1 മിനിറ്റ് 51.55 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ ഫൈനലില്‍ കടന്നത്.

62.03 മീറ്റര്‍ ദൂരത്തേക്കു ഡിസ്‌കസ് പായിച്ചാണു വികാസ് ഗൗഡ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഒന്‍പതു മിനിറ്റും 34.13 സെക്കന്‍ഡുമെടുത്തു ദേശീയ റെക്കോര്‍ഡ് തിരുത്തിയാണു ലളിത ബാബ്ബര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് സ്വര്‍ണം ഓടിയെടുത്തത്.

ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ഇന്ദര്‍ജീത്, 20.41 മീറ്റര്‍ ദൂരത്തേക്കു ഷോട്ടെറിഞ്ഞാണ് ഇവിടെ സ്വര്‍ണം നേടിയത്.

Share this news

Leave a Reply

%d bloggers like this: