എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് ബഹുഭൂരിപക്ഷാഭിപ്രായമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല : ഊഹാപോഹങ്ങള്‍ക്ക് വിട നല്‍കി എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. മറ്റു സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തതിനുശേഷമേ അന്തിമ തീരുമാനം എടുക്കു. ഹിന്ദു കൂട്ടായ്മ അല്ല ഉദ്ദേശിക്കുന്നത്, മതേതര കൂട്ടായ്മയാണ്. ഇതുവരെ ബിജെപിയുടെ പിന്തുണ തേടിയിട്ടില്ല. ചേര്‍ത്തലയില്‍ രാഷ്ട്രീയ നിരീക്ഷകരടക്കം പങ്കെടുത്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് നിഗമനം. സാമൂഹ്യനീതി നടപ്പക്കാന്‍ സന്‍മനസുള്ളവരുടെ കൂട്ടായ്മയാണ് വേണ്ടതെന്നാണ് തീരുമാനം. ഡിസംബറില്‍ തന്നെ പാര്‍ട്ടി രൂപീകരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും അടുത്ത മാസം ആരംഭിക്കുന്ന രഥയാത്ര അവസാനിപ്പിക്കുമ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോജിക്കാന്‍ സാധിക്കുന്ന എല്ലാവരുമായും യോജിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്ട്രീയമനുസരിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ സ്വതന്ത്ര ചിന്ഹത്തില്‍ മല്‍സരിക്കണം. ബിജെപി തീര്‍ച്ചയായും കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കില്‍ അതുമായി മുന്നോട്ടുപോകും. രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല. എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: