എജിയെ വിമര്‍ശിച്ച ജഡ്ജിക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ (എജി)നെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കരുത്. എങ്കില്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറിച്ച് പ്രവര്‍ത്തിച്ചാല്‍ ദോഷമുണ്ടാകും, മുഖ്യമന്ത്രി പറഞ്ഞു.

കഠിനാധ്വാനത്തിലൂടെയാണ് ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത്. അതിനാല്‍ വന്നവഴി മറക്കരുത്. അഡ്വക്കറ്റ് ജനറലായി കെ.പി. ദണ്ഡപാണി ചുമതലയേറ്റ ശേഷം എല്ലാ പ്രധാന കേസുകളും ജയിച്ചു. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ന്യായീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാരിനു ചെകിട്ടത്തു കിട്ടുന്ന അടിപോലെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിന്റെയും എജിയുടെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകളാണ് ഹൈക്കോടതിയുടെ പരാമര്‍ശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വിഎസ് ആരോപിച്ചു.

അഡ്വക്കറ്റ് ജനറല്‍ ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. 120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസ് നടത്തിപ്പു കാര്യക്ഷമമല്ലെന്നും കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം കിട്ടുന്നില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി. ബാറുടമകള്‍ക്കു വേണ്ടി ഹാജരായെന്നു പറഞ്ഞ് അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തു ധാര്‍മിക അവകാശമാണുള്ളതെന്നു കോടതി ചോദിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: