എച്ച്1ബി വിസയില്‍ കൃത്രിമം; ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കെതിരെ യു.എസില്‍ അന്വേഷണം

 
ന്യൂഡല്‍ഹി: എച്ച്1ബി വിസയില്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണത്തില്‍ ഇന്ത്യയിലെ രണ്ട് ഐടി കമ്പനികള്‍ക്കെതിരേ യുഎസില്‍ അന്വേഷണം. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്), ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്കെതിരേ യുഎസ് തൊഴില്‍ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്)ഉം ഇന്‍ഫോസിസും തൊഴില്‍ വിസയില്‍ പരിശീലനത്തിനായി എത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ യു.എസിലെ കമ്പനികള്‍ നിയമിക്കുന്നുവെന്നാണ് പരാതി.കാലിഫോര്‍ണിയയില്‍ വൈദ്യുതി വിതരണം നടത്തുന്ന ഒന്നാമത്ത കമ്പനിയായ സതേണ്‍ കാലിഫോര്‍ണിയ എഡിസന്‍ എന്ന കമ്പനിയുടെ കീഴിലുള്ള അഞ്ഞൂറോളം വരുന്ന അമേരിക്കന്‍ ജോലിക്കാര്‍ക്ക് പകരം വിദേശജോലിക്കാരെ നിയമിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്ത്യയില്‍ നിന്നു പരിശീലനത്തിന് എത്തുന്ന സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതിനായി യു.എസ് കമ്പനികള്‍ സ്വദേശികളെ പിരിച്ചുവിടുന്നുവെന്നാണ് ആരോപണം.

ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ പവര്‍ കമ്പനിയായ സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ നിയമിച്ചതായി ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ താല്‍കാലിക വിസയില്‍ എത്തിയ 500 സാങ്കേതിക വിദഗ്ധരെയാണ് സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇല്ലിനോയി സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിനും അലബാമ സെനറ്റര്‍ ജെഫ് സെഷന്‍സുമാണ് തൊഴില്‍ വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത്.

പ്രമുഖ വിനോദ സ്ഥാപനമായ വാള്‍ട്ട് ഡിസ്‌നിയില്‍ ജോലി ചെയ്തിരുന്ന നൂറോളം പേരെ മാറ്റി തത്സ്ഥാനത്ത് എച്ച്1ബി വിസയില്‍ വന്ന ഇന്ത്യക്കാരെ നിയമിച്ചതായി യു.എസ് തൊഴില്‍ വകുപ്പ് കണ്ടെത്തിയിരുന്നു. 2014 ഒക്ടോബര്‍ അവസാനം ഡിസ്‌നിയില്‍ മാത്രം 250 പേരെ ജോലിയില്‍ നിന്നു നീക്കി പുറംകരാറുകാരെ നിയമിച്ചിട്ടുണ്ട്. വിദേശത്തു നിന്നും താല്‍കാലിക കരാര്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്ന പ്രവണത യു.എസില്‍ വര്‍ധിച്ചു വരികയാണെന്നും ന്യൂയോര്‍ക്ക് ടൈസ് ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: