ഡബ്ലിന്‍: എച്ച്എസ്ഇ നടത്തുന്ന റസിഡന്‍റ് ഹോമില്‍ കുള്ളിക്കുന്നതിനുള്ള സൗകര്യമില്ലാതെ ഒരു മാസത്തോളം കഴിയേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ കുറവ് മൂലമാണ് അന്തേവാസികള്‍ക്ക് കുളിക്കുന്നതിനുള്ള സൗകര്യം ചെയ്ത് നല്‍കാനാകാത്തത്. ചില അന്തേവാസികള്‍ക്കാകട്ടെ സ്വകാര്യതക്ക് ഒരു കര്‍ട്ടന്‍ മറമാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമ്മര്‍ഹില്ലിലെ സെന്‍റ് പാട്രിക് കമ്മ്യൂണിറ്റി ആശുപത്രി, കോരിക്ക് എന്നിവിടങ്ങളെക്കുറിച്ചും പരാതിയുണ്ട്.
1841 ല്‍ പണിത നാല് യൂണിറ്റുള്ള കെട്ടിടത്തില്‍ 82പേരാണ് താമസിക്കുന്നത്. സാന്ത്വന ചികിത്സയിലൂടെ കടന്ന് പോകുന്ന അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരാണിവര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടേക്ക് പരിശോധകരെ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ക്വാളിറ്റി അതോറിറ്റി അയച്ചത്. അന്തേവാസികളില്‍ പലരും ആവര്‍ത്തിച്ച് നിലത്ത് വീഴുന്നുണ്ട്. പരിക്കേല്‍ക്കാതിരിക്കാന്‍ എന്നാല്‍ നടപടിയൊന്നും തന്നെ സ്വീകരിച്ചിട്ടുമില്ല. ഇരിക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ലാത്തിനാല്‍ ദിവസം മുഴുവന്‍ കിടക്കയില്‍ തന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്.
ചികിത്സനല്‍കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്. കുളിപ്പിക്കുകയോ കുളിക്കുന്നതിന് സൗഹകര്യങ്ങള്‍ പതിവായി ചെയ്ത് നല്‍കുകയോ ചെയ്യുന്നില്ല. രണ്ട് ആഴ്ച്ചയില്‍ ഒരിക്കലാണ് പൊതുവെ കുളിയ്ക്കാന്‍ സാധിക്കുന്നത്. കുളിക്കാനുള്ള അവസരം വരുന്ന ദിവസം അതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരുമാസം കഴിഞ്ഞേ കുളിക്കാനകൂവെന്നും ഹിക്വ വ്യക്തമാക്കുന്നു. മൂന്ന് ഡൈനിങ് റൂമുടേബിളും അഞ്ച് കസേരയുമാണ് പന്ത്രണ്ട് പേരുള്ള ഒരു മെയില്‍ വാര്‍ഡില്‍ ഉള്ളത്. മുറിയിലെ താപനിലയാകട്ടെ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യുന്നുണ്ട്.
ജീവനക്കാര്‍ ദയയോടെയും ആദരവോടെയുമാണ് അന്തേവാസികളോട് പെരുമാറുന്നത് എന്നതാണ് ആകെയുള്ള മെച്ചം. ഡൊര്‍മിറ്ററി രീതിയിലുള്ള കിടപ്പ് മുറി മൂലം അന്തേവാസികള്‍ക്ക് സ്വകാര്യത ഇല്ല. നേരിയ ഒരു കര്‍ട്ടന്‍ മറമാത്രമാണ് സ്വകാര്യതയ്ക്കായുള്ളത്. കൃത്യമായ യോഗ്യതയോ വൈദഗ്ദ്ധ്യമോ അനുഭവ പരിചയമോ ഉള്ളവരല്ല ജീവനക്കാരില്‍ പലരും.
ഹിക്വയുടെ ആക്ഷന്‍ പ്ലാനിനോട് ഇക്കാര്യത്തില്‍ പ്രതികരിച്ച് കൊണ്ട് എച്ച്എസ്ഇ വ്യക്തമാക്കിയിരിക്കുന്നത് പ്രശ്നപരിഹാരത്തിന് വിവിധ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നാണ്. ജീവനക്കാരുടെ പരിശീലനം ഉള്‍പ്പടെ പുതിയ ജീവനക്കാരെ നിയമിക്കുന്നത് വരെ എച്ച്എസ്ഇ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.