ഡബ്ലിന്‍: അയര്‍ലന്‍ഡിലെ 50 ശതമാനം ഉപഭോക്താക്കളും ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോഗത്തിന് വന്‍ തുക ചെലവാക്കേണ്ടി വരുന്നു. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ യൂട്ടിലിറ്റിയുടേതാണ് പുതിയ കണ്ടെത്തല്‍. 2014 ന് ശേഷം ഐറിഷ് മാര്‍ക്കറ്റില്‍ ഊര്‍ജ്ജ വില്പന രംഗത്ത് മത്സരം മുറുകിയിരുന്നു. ഇതോടെ കൂടുതല്‍ ഊര്‍ജ്ജ കമ്പനികളുടെ കടന്ന് വരവ് ഗ്യാസ്, വൈദ്യുതി വില കുറയുന്നതിന് ഇടയാക്കി.
ചില സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഉപയോഗത്തില്‍ ലാഭം ലഭിച്ചാലും വില കൂടുന്ന സമയത്ത് ഇതിലും ഇരട്ടി തുക ഊര്‍ജ്ജ ഉപയോഗത്തിന് ചിലവാക്കുന്നുണ്ട്. അതായത് ചില പ്രത്യേക സമയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വിലക്കുറവിന്റെ മറ്റു ചില അവസരങ്ങളില്‍ ഇതേ തുക ഈടാക്കി ലാഭം കൊയ്യുന്നതായാണ് ഊര്‍ജ്ജ കമ്മീഷന്റെ പുതിയ വെളിപ്പെടുത്തല്‍.
ആഗോളതലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെയും പ്രകൃതി വാതകങ്ങളുടെയും വില കുറയുമ്പോള്‍ ഐറിഷ് മാര്‍ക്കറ്റുകളിലും വില കുറഞ്ഞു വരുന്നുണ്ട്. പക്ഷെ വില ഉയരുന്ന അവസരങ്ങളില്‍ മുന്‍പ് നല്‍കിയ ഡിസ്‌കൗണ്ട് കൂടി ഈടാക്കുന്ന നിരക്കിലാണ് വില വര്‍ദ്ധനവ്. പ്രത്യക്ഷ്യത്തില്‍ വില കുറയുന്നുണ്ടെന്ന് ഉപഭോക്താക്കളില്‍ ബോധം സൃഷ്ടിച്ച് പരോക്ഷമായി വില വര്‍ധിപ്പിക്കുന്ന രീതിയാണ് സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ കമ്പനികള്‍ കൈക്കൊള്ളുന്നത്.
ഇത്തരം കമ്പനികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഊര്‍ജ്ജ റെഗുലേഷന്‍ കമ്മീഷന്‍ സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഒരിക്കല്‍ നല്‍കുന്ന ഡിസ്‌കൗണ്ട് പിന്നീട് തിരിച്ചെടുക്കുന്ന രീതിയുള്ള വിലവര്‍ദ്ധനവ് പാടില്ലെന്നാണ് അയര്‍ലണ്ടിലെ ഉപഭോക്തൃ നിയമം അനുശാസിക്കുന്നത്. ക്രിസ്മസ്‌കാലം അടുത്തതോടെ പുതിയ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുമായി ഊര്‍ജ്ജ കമ്പനികള്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഊര്‍ജ്ജ കമ്മീഷന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഡികെ