കോപ്പന്‍ഹേഗന്‍: ഇസഌമിക് സ്‌റ്റേറ്റിന്റെ തലവെട്ടല്‍ വീഡിയോ കണ്ട് അനുകരിച്ച 15 കാരി കാമുകനുമായി അമ്മയെ കൊന്ന സംഭവത്തില്‍ ഇരുവര്‍ക്കും തടവ് ശിക്ഷ. ഡന്‍മാര്‍ക്കുകാരി ലിസാബോര്‍ച്ച് എന്ന കൗമാരക്കാരിയും കാമുകന്‍ ഭക്ത്യാര്‍ മൊഹമ്മദ് അബ്ദുള്ളയുമാണ് കൊലപാതകം ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നിരിക്കുന്നത്.
കൊലപാതകക്കുറ്റത്തിന് മകളെ ഒമ്പതുവര്‍ഷം തടവിന് ശിക്ഷിച്ചു.കാമുകന്‍ അബ്ദുള്ളയെ 13 വര്‍ഷവും തടവിന് ശിക്ഷിച്ചു. റോമര്‍ ഹോള്‍ട്ടെഗാര്‍ഡ് എന്ന പെയ്ന്ററാണ് മകളുടെ ഇരയായത്. റോമറിനും ഭര്‍ത്താവ് ജെന്‍സിനും ഇരട്ട പെണ്‍കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഒരാളാണ് ലിസാ ബോര്‍ച്ച്. ബ്രീട്ടീഷ് തടവുപുള്ളികളായ ഡേവിഡ് ഹെയ്‌നസിനെയും അലന്‍ ഹെന്നിങ്ങിനെയും ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തലയറുത്തു കൊല്ലുന്നത് കണ്ട ശേഷമായിരുന്നു മാതാവില്‍ പെണ്‍കുട്ടി ആയുധ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡെന്‍മാര്‍ക്കിലെ ക്വിസ്സലിലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു റോമര്‍.
അമ്മയുടെ അലര്‍ച്ച കേട്ടാണ് താന്‍ ഓടി വന്നതെന്നും ഒരു വെള്ളക്കാരന്‍ വീട്ടില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടെന്നും പോലീസിനോട് ബോര്‍ച്ച് പറഞ്ഞു. എന്നാല്‍ മാതാവ് മരിച്ചിട്ടും ബോര്‍ച്ചിന്റെ പെരുമാറ്റം സംശയകരമായി തോന്നുകയായിരുന്നു. ഇതിന് പിന്നാലെ ബോര്‍ച്ച് നിരന്തരം ഐഎസ് വീഡിയോ കണ്ടിരുന്നതായി പോലീസ് കണ്ടെത്തി. ഹോള്‍ട്ടേഗാര്‍ഡ് മരിച്ചു കിടന്ന ബഡ്‌റൂമില്‍ നിന്നും ബോര്‍ച്ചേയുടെ 29 കാരന്‍ കാമുകന്‍ അബ്ദുള്ളയുടെ വിരലടയാളവും കണ്ടെത്തി. പോലീസ് എത്തുമ്പോള്‍ ഇയാള്‍ സ്ഥലത്ത് ഇല്ലായിരുന്നു.
വീടിന് സമീപമുള്ള അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വെച്ചാണ് ഇറാഖുകാരനായ അബ്ദുള്ളയുമായി ബോര്‍ച്ച് പരിചയപ്പെടുന്നത്. ഇരുവരും സിറിയയിലേക്ക് ഒളിച്ചോടി ഐഎസിന് വേണ്ടി പേരാടാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു.