ഇന്ന് ലോക നഴ്‌സ് ദിനം; കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാകുന്ന ഭൂമിയിലെ മാലാഖാമാര്‍

ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറന്‍സിന്റെ ജനനം. ഇറ്റലിയിലെ ഫ്‌ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്‌ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്‌ലോറന്‍സിന് താല്‍പ്പര്യം. അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്‌സിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്‌ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നല്‍കിയ 38 നേഴ്സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീര്‍ത്തത്. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവര്‍ രോഗികള്‍ക്ക് മാലാഖയായി.

പിന്നീട് ഫ്‌ലോറന്‍സ് നഴ്‌സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്‌ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തില്‍ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്‌സിങ് രംഗത്ത് വിപ്ലവം തീര്‍ത്ത ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനം ലോകം അന്തര്‍ദേശീയ നഴ്സസ് ദിനമായി ആചരിക്കുകയാണ്.

നേഴ്സുമാര്‍ ലോകത്തിനു നല്കിയ സേവനങ്ങള്‍ മാനിച്ച് അവരെ ആദരിക്കുന്നതിനായാണ് നേഴ്സസ് ദിനം കൊണ്ടാടുന്നതും വാരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമൊക്കെ. അപ്പോഴും അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസി മലയാളി നേഴ്സുമാരുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്നു വേണം മനസിലാക്കാന്‍. ജോലി സ്ഥാപനങ്ങളിലെ ശാരീരിക, മാനസിക, സാമ്പത്തിക പീഡനങ്ങള്‍ക്കിടയിലും കഠിന ഷിഫ്റ്റുകള്‍ക്കിടയിലും കുടുംബ കോലാഹലങ്ങള്‍ക്കിടയിലും സേവനത്തിന്റെ പാതയില്‍ ആശ്വാസമാവുകയാണ് മഹാ നഗരങ്ങളിലെ നേഴ്സുമാര്‍. നാട്ടിലെ കാര്യങ്ങളും വ്യത്യസ്തമല്ല.

ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്‌സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. ലോകമെങ്ങും നേഴ്സിങ് സേവനത്തിന്റെ പര്യായമായി മലയാളി വനിതകള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്നങ്ങളാണ്. പക്ഷേ പുഞ്ചിരിക്കിടയിലും കണ്ണീര്‍ പൊഴിയുന്നുണ്ട്. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സുമാരുടെ പ്രശ്നങ്ങളോട് അധികൃതര്‍ അനുഭാവത്തോടെ പ്രതികരിക്കാറുണ്ട്, കാരണം അവര്‍ സംഘടിതരാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ നേഴ്സുമാരുടെ വിവിധ പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ സംഘടനകളോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ തയാറാവുന്നില്ല. ജോലി ലഭിച്ച് കുടുംബം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇവര്‍ക്ക് വേണ്ടത്ര പരിരക്ഷ നല്‍കാന്‍ ഇന്നുവരെ ശക്തമായ നിയമങ്ങളോ സംവിധാനങ്ങളോ ഇല്ല. നഗരത്തിലെ ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളില്‍ പലതരത്തിലുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നു. നമ്മുടെ ആരോഗ്യ മേഖലയുടെ നിലനില്‍പ്പ് നേഴ്സുമാരുടെ കൈകളിലാണെങ്കിലും ഈ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഒരു പരിപാടികളും വേണ്ട രീതിയില്‍ ഇതേവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. നേഴ്സിങ്ങിന്റെ അടിസ്ഥാന പ്രമാണമായ നേഴ്സസ് മാനുവല്‍ ജോലി കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍ ഇതു കടലാസില്‍ മാത്രമേയുള്ളൂ.

ലക്ഷക്കണക്കിനു രൂപ മുടക്കി പഠനം നടത്തുന്ന നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കു വായ്പ തിരിച്ചയ്ക്കാന്‍ പോലും കഴിയാത്ത വിധം കുറഞ്ഞ വേതനം മാത്രമാകുന്നത് വെല്ലുവിളിയായിട്ടുണ്ട്. ഇതവരുടെ വിദേശ സ്വപ്നങ്ങളെയാണ് ബാധിക്കുക. കോടികള്‍ വരുമാനമുള്ള ആശുപത്രികള്‍ പോലും ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം കൊടുക്കുമ്പോള്‍, ഒപ്പം നില്‍കുന്ന നേഴ്സുമാര്‍ക്കു വളരെ കുറഞ്ഞ തുക മാത്രം നല്‍കുന്നത് നീതീരിക്കാനാവാത്ത വസ്തുതയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യ ഒഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നേഴ്സുമാരെ ഡോക്ടര്‍മാര്‍ക്കൊപ്പം കണക്കാക്കി ആനുകൂല്യങ്ങളും ആദരവും നല്‍കുമ്പോള്‍ നാട്ടിലെ നേഴ്സുമാര്‍ രണ്ടാംതരം പൗരന്മാരാണെന്നത് സത്യം. ഒരു പുത്തന്‍ യുഗപിറവി സ്വപ്നം കാണുകയാണ് കേരളത്തിലെ നേഴ്സ് സമൂഹം

ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്. ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്.

നഴ്‌സുമാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് നേതൃനിരയുടെ കടമയും ഉത്തരവാദിത്വവുമാണ്. നഴ്‌സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാന്‍ ആര്‍ക്കും അധികാരമില്ല. മഹത്തായ നഴ്‌സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ എല്ലാ നഴ്‌സുമാര്‍ക്കും റോസ് മലയാളത്തിന്റെ ആശംസകള്‍.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: