ഇന്ന് ലോക എയിഡ്‌സ് ദിനം. മനുഷ്യരാശി കണ്ട എറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനില്‍പ്പിന് ശക്തികൂട്ടാനായാണ് എല്ലാവര്‍ഷവും എയ്ഡ് ദിനം ആചരിക്കുന്നത്. 1981ലായിരുന്നു അത്. അമേരിക്കയിലെ ചില ചെറുപ്പക്കാരില്‍ മാരകമായ ഒരു രോഗം കണ്ടെത്തി. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , വായിലും ഗുഹ്യഭാഗത്തും വൃണങ്ങള്‍ എന്നിവയിലായിരുന്നു തുടക്കം. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ബെല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത രോഗത്താല്‍ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷന്‍സി സിന്‍ഡ്രോം അഥവാ എയിഡ്‌സ് എന്ന് പേരിട്ടു. ആഫ്രിക്കന്‍ കാടുകളിലെ ചിമ്പാന്‍സികളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. വര്‍ഷമിത്ര പിന്നിട്ടിട്ടും വൈദ്യ ശാസ്ത്രം വളരെ മുന്നേറിയിട്ടും രോഗത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാനോ, മരുന്ന് കണ്ടെത്താനോ ഇതുവരെ നമുക്ക് സാധിച്ചില്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകെ മൂന്നരക്കോടിയാളുകള്‍ രോഗാണു ബാധിതരായിട്ടുണ്ട്. ഇന്ത്യയില്‍ 24 ലക്ഷം പേരും കേരളത്തില്‍ 29,000 പേരും എച്ച്ഐവി ബാധിതരായുണ്ട്. അയര്‍ലണ്ടില്‍ എച്ച്‌ഐവി ബാധിതരായി 8,000 ത്തോളം പേര്‍ ഉണ്ടെന്നാണ് കണക്ക്.
1988 മുതലാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തുടങ്ങിയത് . എയ്ഡ്‌സ്, അതു പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം.
എയ്ഡ്‌സ് ബാധിതരുടെ എണ്ണവും വൈറസിന്റെ ശക്തിയും വര്‍ഷം തോറും കൂടി വരുന്നെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിട്ടയായ ജീവിതക്രമത്തിലൂടെയും കൃത്യമായ ബോധവത്കരത്തിലൂടെയും മാത്രമേ ഈ മാരകരോഗത്തെ തുരത്താന്‍ നമുക്ക് സാധിക്കൂ.
എ എം