ഇന്ത്യയ്ക്ക് സ്വന്തം സൈബര്‍ സുരക്ഷാസേന വരുന്നു

ന്യൂഡല്‍ഹി: ഭൂമിയിലൂടെയും കടലിലൂടെയും വായുവിലൂടെയുമൂള്ള ഭീഷണികള്‍ മാത്രമല്ല സൈബര്‍ ലോകത്തും രാജ്യം ശക്തമായ ഭീഷണി നേരിടുകയാണ്, ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നും സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വന്തമായി സൈബര്‍ പ്രതിരോധ സേന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ്കോട്ടേഴ്സ് ആസ്ഥാനമാക്കി ഇന്ത്യന്‍ നാവികസേന, വ്യോമസേന, കരസേന എന്നിവയില്‍ നിന്നും 200 ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി ഡിഫന്‍സ് സൈബര്‍ ഏജന്‍സി സ്ഥാപിക്കാനാണ് പദ്ധതി. ചെയര്‍മാന്റേയും സ്റ്റാഫ് കമ്മറ്റി ചീഫിന്റേയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സേന ദേശീയ സൈബര്‍ സെക്യൂരിറ്റി അഡൈ്വസറുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും.

സൈബര്‍ ഇടത്തില്‍ നാം ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഒരു സൈബര്‍ ഏജന്‍സി സ്ഥാപിക്കാന്‍ ഞങ്ങള്‍ ആലോചിക്കുകയാണ്. ഇതൊരു ഇന്റര്‍ സര്‍വീസ് ഏജന്‍സി ആയിരിക്കുമെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര സേന ആയിരിക്കില്ല. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴിലാവും ഇതിന്റെ പ്രവര്‍ത്തനം. സൈബര്‍ മേഖലയിലെ ഭീഷണികള്‍ നിരീക്ഷിക്കുകയാണ് അവരുടെ ചുമതലയെന്നും ആര്‍മി ഈസ്റ്റേണ്‍ കമാന്റ് ജിഓസി ഇന്‍ ചീഫ് ലഫ്. ജനറല്‍ എം.എം നാരാവേന്‍ പറഞ്ഞു.

ഡിഫന്‍സ് ഏജന്‍സി സ്ഥാപിക്കാനുള്ള പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. തുടക്കത്തില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ് കോര്‍ട്ടേഴ്സ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുകയെങ്കിലും പിന്നീട് കരസേന കമാന്റുകള്‍ക്ക് വേണ്ടി പ്രത്യേകം യൂണിറ്റുകളായി മാറും. ഇത് പിന്നീട് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ച മൂന്ന് പ്രതിരോധ ഏജന്‍സികളില്‍ ഒന്ന് ഡിഫന്‍സ് സൈബര്‍ ഏജന്‍സിയാണ്. ഡിഫന്‍സ് സ്പേയ്സ് ഏജന്‍സി, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം.

Share this news

Leave a Reply

%d bloggers like this: