ഇന്ത്യയില്‍നിന്നുള്ള ബ്രിട്ടീഷ് വിസ അപേക്ഷകരില്‍ ഇടിവ്

ഈ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ട്. 2017 ജൂണിന്റെ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടന്‍ വിസ നടപടിക്രമങ്ങള്‍ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ബ്രിട്ടന്‍ വിസനിയമങ്ങള്‍ കര്‍ശനമാക്കിയത്. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനക്കുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.

ഈ വര്‍ഷം ബ്രിട്ടനിലെത്തിയ ഇ.യു പൗരന്മാരുടെ എണ്ണം 81000മായി കുറഞ്ഞെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബ്രിട്ടന്‍ വിടുന്ന ഇ.യു പൗരന്മാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്ന് ബ്രിട്ടനില്‍ ഉന്നത പഠനത്തിനെത്തിയവരില്‍ 97 ശതമാനവും സ്വന്തം രാജ്യത്തേക്ക് മടങ്ങി.

ബ്രിട്ടനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ബഹുഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉപരി പഠനത്തിനു നില്‍ക്കാതെ രാജ്യം വിടുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ടും അനധികൃതമായി നിരവധി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍തന്നെ തുടരുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായും ശരിയല്ലെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ബ്രെക്‌സിറ്റ് നടപ്പായാലും വര്‍ഷങ്ങളോളം ബ്രിട്ടന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയില്‍ തുടരുമെന്ന് വാദഗതികള്‍ പ്രധാനമന്ത്രി തെരേസ മേയ് തള്ളി. 2019 ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ബ്രിട്ടന്‍ കോടതിയുടെ അധികാരപരിധിയില്‍നിന്ന് പുറത്തുവരുമെന്ന് അവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് ഈ കോടതിയാണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതും ഇവിടെത്തന്നെ. എന്നാല്‍, ബ്രെക്‌സിറ്റിനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: