പൂന: ആധുനിക കാലഘട്ടത്തില്‍ ലോകത്തിന് നിരവധി സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അതിലൊന്ന് സംഭവിച്ചത് 1978 ഒക്ടോബര്‍ മൂന്നിനായിരുന്നു. ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തിലെ രണ്ടാമത്തേതുമായ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനം അന്നായിരുന്നു. ദുര്‍ഗ അക കാനുപ്രിയ അഗര്‍വാള്‍ എന്ന പേരുകാരിയായ ‘ടെസ്റ്റ് ട്യൂബ് ശിശു’വിന്റെ നാല്‍പതാം ജന്മദിനം ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ പൂനയില്‍ ആഘോഷിച്ചു.
നഗരത്തിലെ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാനുപ്രിയ. ഇന്ത്യയിലെ പ്രഥമ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിനു സൂത്രധാരനായി പ്രവര്‍ത്തിച്ചത് ഡോ.സുഭാഷ് മുഖര്‍ജിയായിരുന്നു. അദ്ദേഹത്തിന് ആദ്യമൊന്നും വലിയ അംഗീകാരം ലഭിച്ചില്ലെങ്കിലും കാലാന്തരത്തില്‍ അതിനു മാറ്റം വന്നുവെന്ന് കാനുപ്രിയ ചൂണ്ടികകാട്ടി. ഡോ.മുഖര്‍ജിയോടൊപ്പം കാനുപ്രിയയ്ക്ക് ജന്മം നല്‍കുന്നതിന് എംബ്രിയോളജിസ്റ്റായി പ്രവര്‍ത്തിച്ച പ്രൊഫ.സുനില്‍ കുമാര്‍ മുഖര്‍ജി സെമിനാറില്‍ അതിഥിയായി എത്തിയത് കാനുപ്രിയയ്ക്ക് സര്‍പ്രൈസായി മാറി.
ഐ.വി.എഫ് ബേബി എന്നറിഞ്ഞു തന്നെയാണ് താന്‍ വളര്‍ന്നതെന്നും, തന്റെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടായിരുന്നതു കൊണ്ട് ഇടയ്ക്കിടെ ഡോക്ടര്‍മാരെ കാണാന്‍ കൊണ്ടുപോകുമായിരുന്നുവെന്നും കാനു പ്രിയ പറഞ്ഞു. ഒരു സാധാരണ കുട്ടിയെപ്പോലെയാണ് താന്‍ വളര്‍ന്നതെന്നു പറഞ്ഞ കാനുപ്രിയ തന്റെ മുത്തച്ഛനും മുത്തശ്ശിയും കടുത്ത യാഥാസ്ഥിതികാരയിരുന്നുവെങ്കിലും തന്നെ അംഗീകരിക്കുന്ന കാര്യത്തില്‍ ഒരു മടിയും കാണിച്ചില്ലെന്ന് പറഞ്ഞു. സമൂഹത്തിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചു വയസുകാരിയുടെ അമ്മയായ കാനുപ്രിയ തന്റെ കുട്ടിക്കാലവവും മകളുടേതും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ലെന്ന് അഭിപ്രായപ്പെട്ടു.
എ എം