ഏറെ ആകാംഷയുടെയും, കുറെ പരിഭ്രാന്തിയുടെയും വിത്തുകള്‍ ലോക ജനതയുടെ മനസ്സുകളില്‍ വാരി വിതറി, ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ലോക ജനത ഒന്നടങ്കം ഉറ്റു നോക്കുന്ന ട്രംപ് യുഗം പുലര്‍ന്നു
.ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ ഒരു അദ്ധ്യായം വെട്ടിപ്പിടിച്ച അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ അമേരിക്കയുടെ പ്രസിഡണ്ട്.ലോകത്തിലുള്ള എല്ലാ മാധ്യമങ്ങളും ആഭാസനായി വരച്ചു കാട്ടിയെങ്കിലും ശുപാപ്തി വിശ്വാസം ആരുടെയും കീഴില്‍ അടിയറ വയ്ക്കാതെ തെരഞ്ഞെടുപ്പ് രംഗത്തു വീറോട് പൊരുതി ജയം നേടിയ വ്യക്തിത്തത്തിന്റെ ഉടമ.
‘ട്രംപ് വേണ്ട, കെകെകെ വേണ്ട, ഫാസിസ്റ്റ് അമേരിക്ക വേണ്ട’ എന്ന മുദ്രാ വാക്യവുമായി അമേരിക്കയുടെ തെരുവുകളില്‍ പ്രകടനം നടത്തയവര്‍ക്കു കനത്ത തിരിച്ചടി നല്‍കി അമേരിക്കന്‍ ജനതയുടെ സ്വപ്നത്തിനു സാക്ഷാല്ക്കാരം നല്‍കുവാന്‍, കടം കേറി മുങ്ങി താണുകൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജനുവരി 20ന് അമേരിക്കയുടെ 45 ആം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. 304 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
1789 മുതല്‍ 2016 വരെയുളള 227 വര്‍ഷങ്ങള്‍ക്കിടെ 44 പേരാണ് ജനാധിപത്യ രീതിയില്‍ അമേരിക്ക പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വ്യവസായികളും കലാകാരമാരും മുഴുവന്‍സമയ രാഷ്ട്രീയക്കാരുമെല്ലാം വിവിധ കാലഘട്ടങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. എന്നാല്‍ പ്രചരണകാലത്തെ വാദങ്ങള്‍ കൊണ്ട് മാത്രം കോളിളക്കം സൃഷ്ടിച്ച ഡൊണാള്‍ഡ് ട്രംപിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വേറെയില്ല.
തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ ഭാര്യ വോട്ടു ചെയ്യുന്ന് ഒളിഞ്ഞുനോക്കിയും ട്രംപ് വിവാദം സൃഷ്ടിച്ചു. കെട്ടിട്ടനിര്‍മ്മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ പടിപടിയായി ജയിച്ചു കയറിയാണ് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70) 2016ലെ അമേരിക്കന്‍ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ റിബപ്പല്‍ക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയത്.
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ”ദ ട്രംപ് ഓര്‍ഗനൈസേഷന്‍” എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ അധിപനാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്സുകള്‍ ആഗോളനിലവാരത്തിലുള്ള അംബര ചുംബികളായ മണി സൗധങ്ങള്‍ ട്രംപിന് സ്വന്തമായുണ്ട്. ഫോര്ബ്സ് മാസിക പുറത്തു വിട്ട കണക്കുകള്‍ തിട്ടപ്പെടുത്തിയാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ പ്രസിഡന്റാണ് ട്രംപ്. ആസ്തി 3.7 ബില്ല്യണ്‍ (3700 കോടി) ആണ് .
ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിറ്ററി അക്കാദമിയില്‍ നിന്നാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘എലിസബത്ത് ട്രംപ് ആന്‍ഡ് സണ്സ്” എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.
സമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം ‘എലിസബത്ത് ട്രംപ് ആന്‍ഡ് സണ്സ്’ എന്ന കമ്പനിയിലൂടെ ആയിരുന്നു. പിന്നീട് ട്രംപ് ഓര്ഗങനൈസേഷന്‍ എന്നാക്കിയ ഡൊണാള്ഡ്ര ട്രംപ് മാന്ഹ്ട്ടണിലേക്ക് കമ്പനിയെ മാറ്റിനട്ടതിലൂടെ അംബരചുംബികളായ നിരവധി കെട്ടിട്ടങ്ങളാണ് പിന്നീട് മാന്‍ഹട്ടില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പടുത്തുയര്‍ത്തിയത്.ഡിസൈനിംഗിലെ വ്യത്യസ്തത കൊണ്ടും ആഡംബര സൗകര്യങ്ങള്‍ കൊണ്ടും ഈ കെട്ടിട്ടങ്ങളെല്ലാം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു.റിയല്‍ എസ്റ്റേറ്റ് സരംഭങ്ങള്‍ എല്ലാം വന്‍വിജയമായതോടെ ട്രംപിന്റെ ആസ്തിയും കുതിച്ചു കയറി.
ആഗോളതലത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തോടൊപ്പം വിനോദ,കായികമേഖലകളിലും ട്രംപ് വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു.1996 നും 2015നും ഇടയില്‍ മിസ്.യൂണിവേഴ്സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരം കോര്‍ഡിനേറ്റു ചെയ്തു സൗന്ദര്യ ആസ്വാദകരുടെ ഇടയില്‍ ഒരു തരംഗമായി മാറി. 2003 കാലഘട്ടത്തില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും, എന്ബി.സി ചാനലുമായി സഹകരിച്ച് നിരവധി റിയാലിറ്റിഷോകള്‍ നിര്‍മ്മിച്ചു കൂടുതല്‍ ജനപ്രീതി നേടി.
തന്ത്രശാലിയായ ഒരു കച്ചവടക്കാരനായി പേരെടുത്ത ട്രംപിന്റെ രാഷ്ട്രീയനിലപാടുകളും അവസരത്തിനൊത്തു മാറിക്കൊണ്ടിരുന്നു. 70കളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും റൊണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990കളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി സ്വയം പ്രഖ്യാപിച്ചു.പിന്നീട് 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് ചുവടുമാറിയ ട്രംപ് 2000ത്തിലെ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണമാരംഭിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.2012ല്‍ ഒബാമ രണ്ടാം വട്ടവും മത്സരിച്ച തിരഞ്ഞെടുപ്പില്‍ റിപ്പബല്‍ക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ട്രംപ് പ്രചരണവുമായി രംഗത്തിറങ്ങി. ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ജനശ്രദ്ധ പിന്നീട് നഷ്ടമായതോടെ രണ്ടാം തവണയും പിന്മാറി. 2016തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മുന്‍പാണ് മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുന്നത്.
മുന്‍ക്കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയസാഹചര്യമായിരുന്നു അമേരിക്കയില്‍ സംജാതമായതു. സാമ്പത്തികമാന്ദ്യവും ആഗോളതീവ്രവാദവും ചേര്‍ന്ന് രാജ്യത്ത് സൃഷ്ടിച്ച അരക്ഷിതാവസ്ഥ ട്രംപ് ശരിക്കും മുതലെടുത്തു.. നിയമവിരുദ്ധമായ കുടിയേറ്റം, പുറംജോലികരാറുകള്‍ മൂലം അമേരിക്കന്‍ പൗരന്‍മാര്‍ നേരിടുന്ന അനിശ്ചിതാവസ്ഥ, രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ച, വര്‍ധിച്ചു വരുന്ന വര്‍ധിച്ചു വരുന്ന കുറ്റകൃത്യനിരക്ക്, ഇസ്ലാമിക തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടറുംമാരെ അതിയായി ആകര്‍ഷിച്ചു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) എന്നതായിരുന്നു ട്രംപ് ക്യാമ്പിന്റെ മുദ്രാവാക്യം അമേരിക്കന്‍ ജനതയെ ആകര്‍ഷിച്ചു .
കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവരെ ട്രംപ് അപമാനിക്കുന്നതായുള്ള വാര്‍ത്തകള്‍ ഇളക്കിവിട്ടു അദ്ദേഹത്തെ മാനസികമായി തളര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും ദൈനംദിനം ജനപ്രീതി ഏറി വന്നു. മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ യുഎസ്മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ വാദം ഒരേസമയം കൈയടിയും കൂവലും നേടിക്കൊടുത്തു.എന്തായാലും വിവാദങ്ങളുടെ അകമ്പടിയോടെ ടെഡ് ക്രൂസിനെ പരാജയപ്പെടുത്തി 551നെതിരെ 1441 ഡെലഗേറ്റുകളുടെ പിന്തുണയോടെയാണ് ട്രംപ് പാര്‍ട്ടി ടിക്കറ്റ് സ്വന്തമാക്കി. റിപ്പബല്‍ക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനര്‍ത്ഥിത്വം നേടിയെങ്കിലും ട്രംപിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വികാരം നിലനിന്നു.
എന്നാല്‍ അതിനെയെല്ലാം അവഗണിച്ച ട്രംപ് മൂര്‍ച്ചയേറിയ നാവുമായി പ്രചരണത്തില്‍ നിറഞ്ഞു. അമേരിക്കയുടെ ശത്രുവായ റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര്‍ പുടിനെ പുകഴ്ത്താനും പ്രസിഡന്റായാല്‍ അദ്ദേഹത്തോട് നല്ല ബന്ധം നിലനിര്‍ത്തുമെന്ന് പ്രഖ്യാപനം നടത്തി.
ചൈന അമേരിക്കയുടെ വഴിമുടക്കുമെന്നും പാകിസ്ഥാന്‍ ഭീകരതയ്ക്ക് ഓശാന പാടുന്നുവെന്നും തുറന്നടിച്ചു അമേരിക്കന്‍ ജനങ്ങളുടെ ആവേശമായി മാറി. അമേരിക്കയില്‍ നിന്ന് പുറംകരാറുകള്‍ നേടി ഇന്ത്യ വരുമാനം ഇരട്ടിപ്പിക്കുകയാണെന്നും ഇത് അമേരിക്കക്കാരുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ ട്രംപ് പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി മിടുക്കാനാണെന്നും ഭാവിയില്‍ തങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തെ കൈയിലെടുത്തു ഇന്ത്യന്‍സമൂഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഇന്ത്യഅമേരിക്ക ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു.
വിവാദങ്ങളുടെ ഘോഷയാത്രയായി ട്രംപിന്റെ പ്രചരണം മുന്നേറുന്നതിനിടെയാണ് ട്രംപിന് നേരെ നികുതി വെട്ടിച്ചെന്ന ആരോപണമുണ്ടായതു.1990കളില്‍ ട്രംപ് നിയമ ലംഘനം നടത്തിയെന്നും, മകളെക്കുറിച്ചും വേറെ ചില വനിതകളെക്കുറിച്ചും ട്രംപ് നടത്തിയ ലൈംഗീകചുവയുള്ള പരാമര്ശങ്ങളുടെ ശബ്ദരേഖയും മറ്റു തെളിവുകളും കാട്ടി വിവാദങ്ങളുടെ ഒരു ശ്രേണി തന്നെ ഇറക്കി വിട്ടു.
ഡൊണാള്‍ഡ് ട്രംപ് അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വരുന്നത്. അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എട്ടുവര്‍ഷത്തോളം നീണ്ട ഡെമോക്രാറ്റിക് ഭരണത്തിനാണ് അമേരിക്കയില്‍ അവസാനമാകുന്നത്.
എഴുപതിലും യുവത്വം തുളുമ്പുന്ന, തികഞ്ഞ രാജ്യസ്നേഹിയായ ചരിത്രത്തിന്റെ ഏടുകളില്‍ വ്യത്യസ്തതയുടെ രൂപവും ഭാവവും നല്‍കി ഡൊണാള്‍ഡ് ജോണ്‍ ട്രംപ് അമേരിക്കയുടെ പരമോന്നത സ്ഥാനം അലങ്കരിക്കും.
എ എം