ആവശ്യങ്ങള്‍ ന്യായം; പണിമുടക്ക് പ്രഖ്യാപിച്ച അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് പിന്തുണ ഏറുന്നു

ഡബ്ലിന്‍: ഈ മാസം മുപ്പതിന് അയര്‍ലണ്ടിലെ നേഴ്സിങ് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നേഴ്സുമാരുടെ സൂചന പണിമുടക്കിന് പിന്തുണ ഏറുന്നു. വേതന വര്‍ധനവിനും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നീതിയെയും കുറിച്ച് ശബ്ദമുയര്‍ത്തുന്ന ഭൂമിയിലെ മാലാഖമാരുടെ സംഘടിത മുന്നേറ്റമാണ് വരും ദിനങ്ങളില്‍ അയര്‍ലണ്ടില്‍ കാണാന്‍ പോകുന്നത്. INMO യില്‍ അംഗങ്ങളായുള്ള 40,000 ത്തോളം നേഴ്‌സുമാരോടൊപ്പം ആറായിരത്തോളം സൈക്കാട്രിക് നേഴ്‌സുമാരും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഏറ്റവും തിരക്കേറിയ സീസണില്‍ നടക്കുന്ന നേഴ്സുമാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന വേതന പരിഷ്‌കരണം രാജ്യത്തെ നഴ്‌സുമാരും മിഡ് വൈഫുമാരുടേയും സംഘടന തള്ളിയിരുന്നു. നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്‌സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ 12 ശതമാനം വേതന വര്‍ധനവാണ് യുനിയന്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്‌സുമാരെ ലഭിക്കാത്തതെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു.

ജനുവരി 30 ലെ നേഴ്സുമാരുടെ പണിമുടക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ INMO യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാവും. ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടര്‍പണിമുടക്കുകള്‍ ഉണ്ടാകുമെന്ന് നേഴ്സിങ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം PNA യുടെ ആംബുലന്‍സ് സര്‍വീസായ നാഷണല്‍ ആംബുലന്‍സ് സര്‍വീസ് റെപ്രെസെന്റഷന്‍ അസോസിയേഷന്‍ (NASRA) ജനുവരി 22 ന് പണിമുടക്കാനുള്ള ആലോചനയിലാണ്.

സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും, വേതന വര്‍ധനവ് നടപ്പില്‍ വരുത്തുക, അടിയന്തര റിക്രൂട്ട്മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരിയില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി സൈക്കാട്രിക് നഴ്സസ് അസോസിയേഷന്‍ (PNA) അറിയിച്ചു. രാജ്യമൊട്ടാകെ 6,000 ത്തോളം നേഴ്‌സുമാര്‍ PNA യില്‍ അംഗങ്ങളാണ്. പണിമുടക്ക് നടത്തുന്നതില്‍ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. ജീവനക്കാരുടെ അഭാവത്തിലും, ശമ്പള വര്‍ധനവിനും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ച് നടത്തുന്ന പണിമുടക്കില്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ അധിക സമയ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ഫെബ്രുവരി 5,6,7 തിയ്യതികളിലും അധിക സമയ ജോലികള്‍ ചെയ്യാതെ പ്രതിഷേധിക്കാനാണ് തീരുമാനം. ഫെബ്രുവരി 12, 13, 14 തിയ്യതികളിലും ഇത് തുടരും.

 

Share this news

Leave a Reply

%d bloggers like this: